നഗരത്തിലെ ബൈക്ക് ടാക്സി നിരോധനം; പരിശോധന ശക്തമാക്കണമെന്ന് ഓട്ടോ-ടാക്സി ഉടമകൾ; നിരോധനം തങ്ങളെ ബാധിക്കില്ലെന്ന് റാപിഡോ

ബെംഗളൂരു : ബൈക്ക് ടാക്‌സികൾക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിൽ അനധികൃത സർവീസുകൾ നടത്തുന്ന ആപ്പുകൾക്കും ബൈക്കുടമകൾക്കുമെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ഫെഡറേഷൻ ഓഫ് കർണാടക പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ.

സർക്കാർ നിരോധനമേർപ്പെടുത്തിയശേഷവും വൻകിട ആപ്പുകൾ ഇത്തരം സർവീസുകൾ പിൻവലിക്കാൻ തയ്യാറായിട്ടില്ല.

ഇത് സർക്കാർ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന് അസോസിയേഷൻ ആരോപിച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് സംഘടന പരാതിയും നൽകി.

റാപിഡോ ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധനത്തിനെതിരേ രംഗത്തെത്തിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ടാക്സി – ഓട്ടോറിക്ഷാ തൊഴിലാളികളും ഉടമകളും ഉൾപ്പെടുന്ന സംഘടന സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

പോലീസിന്റേയും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടേയും പരിശോധനകൾ കർശനമാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് അസോസിയേഷന്റെ തീരുമാനം.

അതേസമയം, നിരോധനം തങ്ങളെ ബാധിക്കില്ലെന്ന് റാപിഡോ അറിയിച്ചു. നേരത്തേ ഇ- ബൈക്കുകൾ ഒഴികെയുള്ളവ ബൈക്ക് ടാക്‌സിയായി

സർവീസ് നടത്തരുതെന്ന ചട്ടം കൊണ്ടുവന്നപ്പോൾ തങ്ങൾ കോടതിയെ സമീപിച്ചിരുന്നെന്നും കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നുമാണ് റാപിഡോയുടെ വാദം.

കേസിൽ അന്തിമവിധിവരുംവരെ ബൈക്ക് ടാക്‌സി സർവീസ് നടത്താൻ കോടതി അനുമതി നൽകിയിട്ടുണ്ടെന്നും റാപിഡോ അധികൃതർ വ്യക്തമാക്കി.

നിരോധനത്തിനെതിരേ പ്രമുഖ ഓൺലൈൻ ടാക്സി ആപ്പ് കമ്പനികൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us