നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ തുരങ്ക പാത ആവശ്യം ശക്തമാകുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ അതിരൂക്ഷമാകുന്ന ഗതാഗതപ്രശ്നം പരിഹരിക്കാൻ സർക്കാർ ലക്ഷ്യമിടുന്ന തുരങ്ക പാതയുടെ ഔദ്യോഗിക പ്രഖ്യാപനം കാത്ത് നഗരവാസികൾ.

വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ തുരങ്ക പാതയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചനയുണ്ട്.

തിങ്കളാഴ്ച നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ താവർചന്ദ് ഗെഹ്‌ലോത് തുരങ്ക പാതയെക്കുറിച്ച് പരാമർശിച്ചിരുന്നു.

തുരങ്ക പാത ബെംഗളൂരു കോർപ്പറേഷൻ പരിധിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും പദ്ധതിയുടെ സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിവരുകയാണെന്നുമാണ് ഗവർണർ പറഞ്ഞത്.

നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് തുരങ്ക പാത നിർദേശിച്ചത്.

നഗരത്തിൽ 190 കിലോമീറ്റർ തുരങ്ക പാതയാണ് ലക്ഷ്യമിടുന്നത്.

ഗതാഗതക്കുരുക്ക് രൂക്ഷമായുള്ള റോഡുകൾക്ക് സമീപത്തായിരിക്കും തുരങ്ക പാത നിർമിക്കുക.

ബല്ലാരി റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡ്, സർജാപുര റോഡ്, ഹൊസൂർ റോഡ്, എസ്റ്റീം മാൾ ജങ്ഷൻ മുതൽ മേഖ്‌രി സർക്കിൾ വരെ, മില്ലർ റോഡ്, ചാലൂക്യ സർക്കിൾ, ട്രിനിറ്റി സർക്കിൾ, സർജാപുര റോഡ്, കനകപുര റോഡിൽനിന്ന് കൃഷ്ണറാവുപാർക്ക് വരെ, മൈസൂരു റോഡിൽനിന്ന് സിർസി സർക്കിൾ വരെ, മാഗഡി റോഡ്, തുമകൂരു റോഡിൽനിന്ന് യെശ്വന്തപുര ജങ്ഷൻ വരെ, ഔട്ടർ റിങ് റോഡ്, ഗൊരഗുണ്ടെപാളയ, കെ.ആർ. പുരം, സിൽക്ക് ബോർഡ് എന്നിവിടങ്ങളിലാണ് തുരങ്ക പാതകൾ നിർമിക്കുക.

പാതകൾക്ക് നാലു ലൈനാണോ ആറു ലൈനാണോ വേണ്ടത് എന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി വരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us