പാട്ടിന്റെ പാലാഴിയായി പട്ടം സനിത്ത് ബാങ്ക് മാനേജര്‍ പാടുന്നു.

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റെതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയിരിക്കുന്ന ഗായകനാണ് പട്ടം സനിത്ത്. സിനിമ സംഗീതമേഖലയിലെ കുലപതിയായ ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ് സനിത്ത്.

സിനിമാഗാനരംഗത്ത് ഏകദേശം 11 ചിത്രങ്ങളില്‍ പാടിയിട്ടുള്ളൂ എങ്കിലും ആ പാട്ടുകളിലെ സ്വരമാധുരികൊണ്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാനായിട്ടുണ്ട് ഈ ഗായകന്. “ലൗ ലാൻഡ്” എന്ന ചിത്രത്തിലെ “മനസ്സിന്റെയുള്ളിൽ നിന്ന്…” എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകുകയില്ല., അത്രമാത്രം ഹൃദയസ്പര്‍ശിയായിട്ടാണ് സനിത്ത് ആ ഗാനം ആലപിച്ചിരിക്കുന്നത്.

തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ജനശ്രദ്ധ നേടി. വിവിധ ഗാനശാഖകളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.

അതിൽ ലളിതഗാനങ്ങളും, ദേശഭക്തി ഗാനങ്ങളും, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും, വിപ്ലവ ഗാനങ്ങളും ഉൾപ്പെടുന്നു.

ഒ.എൻ.വി കുറുപ്പ് രചിച്ച് ജി. ദേവരാജൻ മാസ്റ്റർ സംഗീതം നൽകി തരംഗിണി പുറത്തിറക്കിയ ആൽബങ്ങളിലും,13-ാംപാർട്ടി കോണ്ഗ്രസ് വേണ്ടി തരംഗിണി പുറത്തിറക്കിയ ചെങ്കൊടി ചെങ്കൊടി, ലാൽസലാം സഖാക്കളേ, കടലിനുമക്കെരെ നിന്നും തുടങ്ങിയ ഗാനങ്ങൾ ഉൾക്കൊള്ളുന്ന കാസെറ്റിനും വേണ്ടി പാടാൻ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി പട്ടം സനിത്ത് കരുതുന്നു.

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ഡോ എസ് രാധാകൃഷ്ണനിൽ നിന്നും 1966-ൽ ദേശീയ അവാർഡ് വാങ്ങിയ ഇടവൻകാട് ടി എൻ പത്മനാഭന്‍ എന്ന പ്രശസ്ത ശില്പി സനിത്തിന്റെ അമ്മയുടെ അച്ഛനാണ്.

രാജസദസ്സിനെ അലങ്കരിച്ചിരുന്ന കലാകാരനായിരുന്നു മുത്തച്ഛൻ. അമ്മ പ്രശസ്തമായ സംഗീത കുടുംബത്തിലെ അംഗമായിരുന്നു.

1989-ൽ പാലക്കാട് മലമ്പുഴയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ഒ.എൻ.വി കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.

സ്കൂൾ, കോളേജ്, സംസ്ഥാന കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

2014-ൽ ശങ്കർ മഹാദേവൻ അക്കാഡമി അഖിലേന്ത്യാതലത്തിൽ നടത്തിയ സംഗീത മത്സരത്തിൽ സനിത്തിന്റെ ആലാപനത്തെക്കുറിച്ച് ജൂറി പ്രത്യേക പരാമര്‍ശം നില്‍കുകമാത്രമല്ല വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

2015-ൽ മികച്ച ഗായകനുള്ള ലയൺസ് ഇൻറർനാഷണൽ പുരസ്കാരംവും, 2018-ലെ മികച്ച ഗായകനുള്ള നടൻ സുകുമാരൻ സ്മാരക ചലച്ചിത്ര അവാർഡും (ചിത്രം: ലൗ ലാൻഡ്. ഗാനം: മനസ്സിൻറെയുള്ളിൽ നിന്ന്…) 2019-ൽ ബാലഭാസ്കർ അവാർഡും(ജീവകാരുണ്യ പ്രവർത്തന രംഗത്ത് നല്കിയ സംഭാവനകളെ മാനിച്ച്), 2022 -ലെ ബോധി പുരസ്കാരവും (സംഗീതത്തിനു നല്കിയ മികച്ച സംഭാവനയ്ക്ക്) പട്ടം സനിത്തിനെ തേടിയെത്തി.

കേന്ദ്ര ഭാരത് സേവക് സമാജിൻ്റെ ഭാരത് സേവക് നാഷണൽ അവാർഡ് 2023 ലഭിച്ചു.

സാമൂഹിക, ജീവകാരുണ്യ, ലഹരിവിരുദ്ധ രംഗത്ത് മികച്ച സേവനം കാഴ്ചവച്ചതിനാണ് പുരസ്കാരം.

ദുബായ് ഗ്ലോബൽ മീഡിയ നൽകുന്ന 2023ൻ്റെ ഗോൾഡൺ അച്ചീവുമെൻ്റ് അവാർഡ് ലഭിച്ചു. കലാസാംസ്കാരിക ലഹരിവിരുദ്ധ പ്രവർത്തനത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.

അംഗീകാരങ്ങളെയല്ലാം വിനീതമായി നമ്രശിരസോടെ ഏറ്റുവാങ്ങുമ്പോള്‍ മനസില്‍ കരുണയുടേയും ദയയുടേയും സാമൂഹ്യപ്രതിബദ്ധതയുടെയും ഒപ്പം സംഗീതത്തിന്റെയും ഇഴകളെ തുന്നിച്ചേര്‍ത്തടുപ്പിച്ച് ഈ ഗായകന്‍ നമ്മുടെ സ്നേഹത്തിന്പാത്രീഭൂതമാവുകയാണ്.

തിരുവോണം, ക്രിസ്തുമസ്, റംസാൻ, സ്വന്തം ജന്മദിനം, കുടുംബാംഗങ്ങളുടെ ജന്മദിനം, കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾ എന്നിവയുണ്ടാകുന്ന സാഹചര്യങ്ങളിലൊക്കെ, കേവല ആഡംബരങ്ങളിലഭിരമിക്കാതെ നഗരത്തിലെയും പരിസരത്തെയും അവശതയനുഭവിക്കുന്നവരോടൊപ്പമാണ് സനിത്ത് ഈ ദിവസങ്ങളെ സന്തോഷപ്രദമാക്കുന്നത്.

അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കൊപ്പമായിരിക്കും ഈ മനുഷ്യസ്നേഹി വിശേഷദിവസങ്ങളില്‍. ശ്രീ ചിത്ര പുവർ ഹോം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം, ക്യാൻസർ സെന്‍റർ, പൂജപ്പുര മഹിളാ മന്ദിരം, ചെഷയർ ഹോം, നഗരത്തിനുള്ളിലെയും പുറത്തെയും മറ്റു അഗതി മന്ദിരങ്ങൾ എന്നിവിടങ്ങളിലെല്ലാം മാസത്തിൽ ഒരു തവണ സന്ദർശിക്കുകയും അന്തേവാസികളെ പാട്ടുപാടി സന്തോഷിപ്പിച്ച് അവർക്കൊപ്പം കൂടുന്നതാണ് ഇദ്ദേഹത്തിന് സന്തോഷം. അതിനാലാണ് വിവിധ സാമൂഹ്യ, സാംസ്കാരിക സംഘടനകൾ ഇവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തേയും കൂടെക്കൂട്ടുന്നത്.

ഇതു കൂടാതെ ആധുനീകതയുടെ അതിപ്രസരത്തില്‍ നമുക്ക് നഷ്ടമാകുന്ന ഗ്രാമീണതയെ, പരിസ്ഥിതി സന്തുലനാവസ്ഥയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്., വരും തലമുറയ്ക്കുവേണ്ടി ഇത് കാത്ത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാടുന്നതിനും ബോധവത്ക്കരിക്കുന്നതിനും ഈ പരിസ്ഥിതി സ്നേഹികൂടിയായ ഗായകൻ സമയം കണ്ടെത്തുന്നു. എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള വൃക്ഷത്തൈ നടീൽ പങ്കെടുക്കുകയും അത് പരിപാലിക്കാനും പ്രത്യേക ശ്രദ്ധപുലർത്താറുണ്ട്.

സ്വദേശത്തും വിദേശത്തുമായി രണ്ടായിരത്തി അഞ്ഞൂറിലധികം വേദികളിൽ ഗാനമേളകൾ അവതരിപ്പിക്കാൻ ഇതിനകം അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആകാശവാണിയിലും, ദൂരദർശൻ കേന്ദ്രത്തിലും, മറ്റ് നിരവധി ചാനലുകളിലും അദ്ദേഹം സ്ഥിരമായി പരിപാടികള്‍ അവതരിപ്പിക്കുന്നു. ജന്മസിദ്ധമായി ലഭിച്ച സ്വരമാധുര്യം നിലനിർത്തി സംഗീത വഴിയിൽ തന്റേതായ പാതയിലൂടെ യാത്ര തുടരുകയാണ് പട്ടം സനിത്ത്. കണക്കുകള്‍ക്കിടയിലെ പിരിമുറുക്കങ്ങളെ സംഗീതത്തിലൂടെയാണ് അദ്ദേഹം മറികടക്കുന്നത്. ഒരു പ്രമുഖ ബാങ്കിലെ മാനേജർ കൂടിയാണ് പട്ടം സനിത്ത്.

സരോജിനി അമ്മയും രാമസ്വാമിയുമാണ് മാതാപിതാക്കള്‍. ഭാര്യ: രതിക. ഏക മകൻ അനൂപ് സനിത്ത് , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us