ട്വിറ്ററിന്റെ നീലക്കിളി പറന്നു പോയി; ട്വിറ്റര്‍ ഇനി അറിയപ്പെടുക എക്‌സ് എന്ന പുതിയ ലോഗോയിലൂടെ

Twitter X logo

ട്വിറ്ററിന്റെ ലോഗോയായ നീലക്കിളിക്ക് വിട. എക്‌സ് എന്ന പുതിയ ലോഗോയിലൂടെയാണ് ഇനി ട്വിറ്റര്‍ അറിയപ്പെടുക. ട്വിറ്ററിന്റെ എല്ലാ ലോഗോ കിളികളും ഇതോടെ പറന്നകലുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ 4400 കോടി ഡോളറിന് ട്വിറ്റര്‍ വാങ്ങിയതു മുതലാണ് ഇലോണ്‍ മസ്‌ക്കിന്റെ ഈ വന്‍ പരിഷ്‌കാരങ്ങള്‍.

നീലക്കിളിക്ക് പകരം ഇനിമുതല്‍ ഇംഗ്ലീഷ് അക്ഷരമായ എക്‌സ് ആയിരിക്കും ട്വിറ്ററിന്റെ മുഖമുദ്ര. പുതിയ മാറ്റങ്ങള്‍ ട്വിറ്ററിന് വരാന്‍ പോകുകയാണെന്ന് നേരത്തെ തന്നെ ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

ട്വിറ്റര്‍ ആപ്പിന്റെ പേര് എക്സ് എന്നാക്കി മാറ്റിയതിനൊപ്പം കിളിയുടെ ചിഹ്നം നീക്കുകയും ട്വിറ്ററിന്റെ നീല നിറം മാറ്റുകയും ചെയ്തു. ചൈനയുടെ വീ ചാറ്റ് മാതൃകയില്‍ എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ കിട്ടുന്ന സംവിധാനമാക്കി മാറ്റുക എന്നതാണ് മസ്‌കിന്റെ സ്വപ്നം.

ബ്ലോഗിങും , മൈക്രോബ്ലോഗിങും , പണമിടപാടും വീഡിയോയും എല്ലാം ചേരുന്ന ഒരു സൂപ്പര്‍ ആപ്ലിക്കേഷനാണ് മസ്‌കിന്റെ ഭാവനയിലുളളത്. മനുഷ്യനിലെ അപൂര്‍ണതകളുടെ പ്രതിഫലമാണ് എക്സ് എന്നാണ് മസ്‌ക് പറയുന്നത്.

ഏപ്രിലില്‍ നീലക്കിളിയെ താത്കാലികമായി മാറ്റി ക്രിപ്‌ടോ കറന്‍സിയായ ഡോജ് കോയിനിന്റെ ഷിബ ഇനു എന്ന നായക്കുട്ടിയെ ട്വിറ്ററിന്റെ ലോഗോ ആക്കിയിരുന്നു. പിന്നീട് കിളിയെ തിരികെ കൊണ്ടുവരികയായിരുന്നു.

ഈ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കമ്പനിയുടെ ഔദ്യോഗിക നാമം എക്സ് കോര്‍പ്പ് എന്ന് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ബഹിരാകാശ കമ്പനിയുടെ പേരിലും എക്സ് ഉണ്ട്- സ്‌പേസ് എക്‌സ്. എക്‌സ് എ.ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയും മസ്‌കിന്റേതാണ്.

ഒരു ദിവസം കാണാവുന്ന ട്വീറ്റുകളുടെ എണ്ണത്തിലടക്കം മസ്‌ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഗൂഗിളിന്റെ ഡാറ്റ സ്റ്റോറേജ് ഉപയോഗിക്കുന്നത് കുറയ്ക്കാനും ആ വകയിലുള്ള പണം ലാഭിക്കാനുമായിരുന്നു ഈ തീരുമാനമെങ്കിലും മസ്‌ക് അതിനെ അവതരിപ്പിച്ചത് ആളുകളുടെ ട്വിറ്റര്‍ അഡിക്ഷന്‍ കുറയ്ക്കാനുള്ള നീക്കമായിട്ടാണ്. നീലക്കിളി പറന്നകന്നതോടെ ഇനി പഴയ ട്വിറ്റര്‍ ഓര്‍മ്മ മാത്രമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us