മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി വീഡിയോ പ്രചാരണം; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

വംശീയ കലാപം നടക്കുന്ന മണിപ്പൂരില്‍ നിന്ന് കേള്‍ക്കുന്നത് മനസാക്ഷിയെ നടുക്കുന്ന വാര്‍ത്തകള്‍..

സ്ത്രീകളെ നഗ്നരാക്കി നടത്തി വീഡിയോ പ്രചാരണം.ഇത് ഭരണഘടനാ ദുരുപയോഗമെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം.

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സത്രീകളെ അക്രമികള്‍ നഗ്‌നരാക്കി നടത്തുകയും അവരെ പീഡനത്തിരയാക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. സാമുദായിക കലഹങ്ങളുടെ മേഖലയില്‍ സ്ത്രീകളെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നും ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണിതെന്നും കോടതി വിമര്‍ശിച്ചു.

സര്‍ക്കാര്‍ ഇടപെടാനും നടപടിയെടുക്കാനും സമയമായെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നടപടി ഇനിയും വൈകിയാല്‍ സുപ്രീംകോടതി സ്വമേധയാ നടപടി എടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനവും സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കാനും ഉത്തരവ്. വാദം അടുത്ത വെള്ളിയാഴ്ച്ച.

കഴിഞ്ഞ മെയ് നാലിനാണ് കാംഗ്പോക്കി ജില്ലയില്‍ രണ്ട് യുവതികളെ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു.

അതേ സമയം കുറ്റവാളികളെ കണ്ടെത്തുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടിയെടുക്കാന്‍ പോലീസിന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സാമൂഹമാധ്യമങ്ങളില്‍ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സമൂഹത്തില്‍ സ്ത്രീകളും കുട്ടികളും അതിക്രമത്തിന്റെ ക്രൂരമുഖം നേരിടുമ്പോള്‍ കേന്ദ്രവും പ്രധാനമന്ത്രിയും മൗനം പാലിക്കുകയാണെന്നും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു

മനുഷ്യത്വ രഹിതമായ ക്രൂരതയാണ്പ്രതിഫലിപ്പിക്കുന്നതെന്ന് സീതാറായംയെച്ചൂരിയും പ്രതികരിച്ചു. മണിപ്പൂരില്‍ ഇത്രയും ക്രൂരത അരങ്ങേറിയിട്ടും പ്രധാനമന്ത്രി നിശബ്ദനാവുന്നത് എന്തുകൊണ്ടെന്ന ചോദ്യവുമായി പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

മെയ് മുതല്‍ ആരംഭിച്ച കലാപത്തില്‍ ഇതിനോടകം 120 പേര്‍ക്കാണ് മണിപ്പൂരില്‍ ജീവന്‍ നഷ്ടമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us