വിവാഹമോചിതയായ സ്ത്രീ ഉപജീവനത്തിനായി ശ്രമങ്ങൾ നടത്തണമെന്ന് കോടതി

ബെംഗളൂരു :  ജീവനാംശ കേസില്‍ സുപ്രധാന വിധിയുമായി കര്‍ണാടക ഹൈകോടതി.

വിവാഹമോചിതയായ കഴിവുള്ള ഭാര്യയ്ക്ക് വെറുതെ ഇരിക്കാനാവില്ലെന്നും ഭര്‍ത്താവില്‍ നിന്ന് പൂര്‍ണ ജീവനാംശം ലഭിക്കില്ലെന്നും പകരം ഉപജീവനത്തിനായി ചില ശ്രമങ്ങള്‍ നടത്തണമെന്നും കോടതി പറഞ്ഞു.

2005ലെ ഗാര്‍ഹിക പീഡനങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമത്തിലെ സെക്ഷൻ 12 പ്രകാരം മജിസ്‌ട്രേറ്റ് കോടതി തനിക്ക് നല്‍കിയ ജീവനാംശവും നഷ്ടപരിഹാരത്തുകയും വെട്ടിക്കുറച്ച മേല്‍ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതിയും അവരുടെ കുട്ടിയും സമര്‍പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈകോടതി ഈ വിധി പുറപ്പെടുവിച്ചത്.

യുവതി വിവാഹത്തിന് മുമ്പ് ജോലി ചെയ്തിരുന്നുവെന്നും ഇപ്പോള്‍ ജോലി ചെയ്യാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നതിന് വിശദീകരണമില്ലെന്നും ജസ്റ്റിസ് രാജേന്ദ്ര ബദാമികറിന്റെ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.

‘യുവതി വെറുതെയിരിക്കേണ്ടതില്ല, ഭര്‍ത്താവില്‍ നിന്ന് പൂര്‍ണ ജീവനാംശവും തേടേണ്ടതുമില്ല, കൂടാതെ അവളുടെ ഉപജീവനത്തിനായി ചില ശ്രമങ്ങള്‍ നടത്താൻ നിയമപരമായി ബാധ്യസ്ഥയാണ്, മാത്രമല്ല ഭര്‍ത്താവില്‍ നിന്ന് പരിമിതമായ ജീവനാംശം മാത്രമേ ലഭിക്കൂ’, കോടതി ഉത്തരവില്‍ പറഞ്ഞു.

യുവതിക്ക് നല്‍കിയിരുന്ന ജീവനാംശം 10,000 രൂപയില്‍ നിന്ന് 5,000 രൂപയായും നഷ്ടപരിഹാരം 3,00,000 രൂപയില്‍ നിന്ന് 2,00,000 രൂപയായും കുറച്ച സെഷൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് യുവതി ഹര്‍ജി നല്‍കിയത്.

അതേസമയം, കുട്ടിക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മേല്‍ കോടതി ശരിവച്ചതായി ഹൈകോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us