ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി

275 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ, ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഒഡിഷയിലെ ബാർഗഡിൽ സ്വകാര്യ ചരക്ക് തീവണ്ടിയാണ് മറിഞ്ഞത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സിമന്റ് കൊണ്ടുപോകുകയായിരുന്നു ചരക്ക് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ പാളത്തിലാണ് അപകടമുണ്ടായത്. പാളം തെറ്റിയ ചരക്ക് തീവണ്ടിയുടെ ഉത്തരവാദിത്തം പൂര്‍ണമായും സ്വകാര്യ സിമന്റ് കമ്പനിക്കാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. എഞ്ചിൻ, വാഗണുകൾ, ട്രെയിൻ ട്രാക്ക് എന്നിങ്ങനെയുള്ളവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും റെയില്‍വേ അറിയിച്ചു.

ഒഡിഷയിലെ ബാലസോറിൽ വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചരക്ക് തീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 51 മണിക്കൂര്‍ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിൽ പ്രശ്നബാധിത ട്രാക്കുകൾ പുനഃസ്ഥാപിച്ച് പാസഞ്ചർ ട്രെയിനുകൾ സർവീസ് തുടങ്ങി.

അപകടത്തിന്റെ കാരണവും അതിന് ഉത്തരവാദികളായ ആളുകളെയും തിരിച്ചറിഞ്ഞതായി മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അപകടത്തിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ റെയിൽബോര്‍ഡ് ശുപാര്‍ശ ചെയ്തു.

ദുരന്തമുണ്ടായ മേഖലയില്‍ സുരക്ഷാ കമ്മീഷണര്‍ തെളിവെടുപ്പ് നടത്തും. യാത്രക്കാര്‍ക്കും പൊതുജനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും മൊഴി നൽകാം. പ്രാഥമിക അന്വേഷണത്തിൽ സിഗ്നല്‍ സംവിധാനത്തിൽ ചില പ്രശ്നങ്ങൾ റെയിൽവെ കണ്ടെത്തിയിരുന്നു.സുരക്ഷാ കമ്മീഷണറുടെ വിശദമായ റിപ്പോരട്ട് വന്ന ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us