അരിക്കൊമ്പന്‍ ദൗത്യം അനിശ്ചിതത്വത്തിൽ: അരിക്കൊമ്പനെ ഇന്ന് വനത്തിൽ തുറന്ന് വിടരുതെന്ന് മദ്രാസ് ഹൈക്കോടതി

അരിക്കൊമ്പന്‍ ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. അരിക്കൊമ്പനെ ഇന്ന് തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദ്ദേശിച്ചു. അരിക്കൊമ്പനെ കേരളത്തിന് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശിയും മൃഗസ്നേഹിയുമായ റെബേക്ക ജോസഫ് മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.

കേരളത്തിന്റെ സ്വാഭാവിക കാലാവസ്ഥിലും ആവാസ വ്യവസ്ഥയിലും വിഹരിച്ചിരുന്ന അരിക്കൊമ്പനെ തീര്‍ത്തും വ്യത്യസ്തമായ ആവാസ വ്യവസ്ഥയുള്ള തിരുനെല്‍വേലിയില്‍ തുറന്നു വിടുന്നത് ആനയുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ കേരളത്തിന് കൈമാറണമെന്നുമാണ് ഇദ്ദേഹത്തിന്റെ പൊതുതാല്‍പര്യ ഹര്‍ജിയില്‍ പറയുന്നത്. കോടതി ചൊവ്വാഴ്ച കേസില്‍ വിശദമായ വാദം കേള്‍ക്കും. ചൊവ്വാഴ്ച വനംവകുപ്പിന്റെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമാകും അന്തിമ ഉത്തരവുണ്ടാകുക. അതുവരെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ ആനയെ പാര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

മയക്കുവെടി വെച്ചശേഷം അരിക്കൊമ്പനെ കളക്കാട് ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിലേക്കെത്തിക്കാന്‍ അര മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. കോടതി ഇടപെട്ടതോടെ അരിക്കൊമ്പന്‍ ദൗത്യം ത്രിശങ്കുവിലായ അവസ്ഥയിലാണ്. ആനയെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ തമിഴ്‌നാട് വനംവകുപ്പിന് ഇതുവരെ തീരുമാനമെടുക്കാനായിട്ടില്ല. ആനയെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെങ്കിലും ഇനിയും മയക്കുമരുന്ന് നല്‍കേണ്ടതായി വരും. ഇപ്പോള്‍ തന്നെ മയക്കുവെടിയും ബൂസ്റ്റര്‍ ഡോസും മൂലം അവശനായ അരിക്കൊമ്പന് ഇനിയും മരുന്ന് താങ്ങാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മയക്കം വിട്ടുണര്‍ന്നാല്‍ ആന അക്രമാസക്തനാകുമെന്നതിനാല്‍ തിരക്കിട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള സൗകര്യവും ഇവിടെ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടക്കുകയാണ്. കോടതിയെ ഇന്നു തന്നെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും ആലോചനയുണ്ട്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ പൂശാനംപെട്ടിക്ക് സമീപത്തു വെച്ചാണ്അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയത്. അതേസമയം ആന പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിചെങ്കിലും ചിത്രങ്ങളിൽ അരികൊമ്പന് അവശനാണെന്നാണ് മാസിലാക്കാൻ സാധിക്കുന്നത്. ആനയുടെ തുമ്പികൈയിൽ ഏറ്റ പരിക്കും സാരമുള്ളതാണ്. . മൂന്ന് കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. തമിഴ്നാട് വനംവകുപ്പ് രണ്ട് തവണ മയക്കുവെടിവെച്ചാണ് ആനയെ പിടികൂടിയത്. അതിന് ശേഷം ബൂസ്റ്റർ ഡോസും നൽകിയ ശേഷമാണ് ആനയുടെ കാലുകൾ വടം ഉയോഗിച്ച് ബന്ധിച്ചത്. അസാമാന്യ വലിപ്പമുള്ള ആന ഉണരാൻ സാധ്യതയുള്ളതിനാലാണ് വീണ്ടും ബൂസ്റ്റർ ഡോസ് നൽകിയത്. മൂന്നാറിലെ ചിന്നക്കനാലില്‍ ഏറെക്കാലം ഭീതി പരത്തിയ അരിക്കൊമ്പനെ കേരള വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം മയക്കുവെടിവച്ച് സാറ്റലൈറ് കോളർ ഘടിപ്പിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിയത് കഴിഞ്ഞ ഏപ്രില്‍ 29-നാണ്. സാറ്റലൈറ് കോളർ സിഗ്നൽ അനുസരിച്ച് നിരീക്ഷിച്ച് വരുന്നതിനിടെ അവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന അരിക്കൊമ്പന്‍ മേഘമലയിലെയും പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കു മുന്നെകമ്പം ടൗണിലെത്തി ജനങ്ങള്‍ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു. കമ്പം ടൗണിലൂടെ അരിക്കൊമ്പന്‍ വിരണ്ട് ഓടുന്നതിനിടെ എതിരെ ബൈക്കിൽ വന്ന പാൽരാജിനെ തട്ടിയിടുകയും തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇയാൾ മരിക്കുകയും ചെയ്തു ഒരാള്‍ . ഇതോടെ തമിഴ്‌നാട് വനംവകുപ്പ് ആനയെ മയക്കുവെടിവെച്ച് തളയ്ക്കാന്‍ ദൗത്യസംഘത്തെ നിയോഗിക്കുകയായിരുന്നു. ഒരാഴ്ചയോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ദൗത്യസംഘം ആനയെ മയക്കുവെടി വെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us