പ്രസംഗത്തിനിടെ ‘ജയ് ബജ്റംഗ് ബലി’ വിളിച്ച് പ്രധാനമന്ത്രി 

ബെംഗളൂരു:തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ “ജയ് ബജ്‌രംഗ് ബലി (ജയ് ഹനുമാന്‍)’ വിളിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്നലെ മൂന്നിടങ്ങളില്‍ നടത്തിയ പ്രസംഗത്തിന്‍റെ തുടക്കത്തിലും ഒടുക്കത്തിലും പ്രധാനമന്ത്രി ബജ്‌റംഗ് ബലി വിളിച്ചു.

ദക്ഷിണ കന്നഡയിലെ മുള്‍ക്കി, ഉത്തര കന്നഡയിലെ അങ്കോള, ബെളഗാവിയിലെ ബെയ്ല്‍ഹൊംഗല്‍ എന്നിവിടങ്ങളിലാണു മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് ജയ് ബജ്‌റംഗ് ബലി വിളിച്ചത്.

അധികാരത്തിലെത്തിയാല്‍ തീവ്ര വലതുപക്ഷ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനുള്ള മറുപടിയാണു മോദിയുടെ ബജ്‌രംഗ് ബലി വിളിയെന്നു കരുതപ്പെടുന്നു.

ബജ്‌രംഗ്ദള്‍ ഉള്‍പ്പെടെ, സമൂഹത്തില്‍ വിദ്വേഷവും വെറുപ്പും പടര്‍ത്തുന്ന, ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ഭിന്നിപ്പിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണു കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്നത്.

ബജ്‌രംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ പ്രധാനമന്ത്രി പ്രസംഗത്തില്‍ നേരിട്ടു പരാമര്‍ശിക്കുകയും ചെയ്തു. ആദ്യം ശ്രീരാമനെ പൂട്ടിയ കോണ്‍ഗ്രസ്, ഇപ്പോള്‍ ഹനുമാനെയും പൂട്ടുമെന്നാണു വാഗ്ദാനം ചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us