എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; അന്വേഷണം ഏറ്റെടുത്ത് എൻ.ഐ.എ

sharook saifi train blast

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി കൊച്ചി എൻ.ഐ.എ പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. എൻ.ഐ.എ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം കോടതി റിമാൻഡ് ചെയ്ത പ്രതി ഷാറൂഖ് സെയ്ഫിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിന്റെ തുടക്കം മുതൽ തീവ്രവാദ സ്വഭാവം സംശയിച്ചിരുന്നു. പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയ ശേഷം കേരളത്തിൽ എത്തിച്ച പോലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി 11 ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തിരുന്നു. തുടർന്ന് മാലൂർക്കുന്നിലെ എ ആർ ക്യാമ്പിൽ നടത്തിയ ചോദ്യം ചെയ്യലിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ് ഞായറാഴ്ച പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു. അതിന് പിന്നാലെയാണ് കേസ് ഏറ്റെടുക്കാനുള്ള നടപടികൾ എൻ.ഐ.എ ത്വരിതവേഗത്തിൽ പൂർത്തീകരിച്ചത്. നേരത്തെ തന്നെ എൻ.ഐ.എയുടെ ദക്ഷിണ മേഖല ഡിഐജി എസ് കാളിരാജ് മഹേഷ് കുമാർ കോഴിക്കോട് എത്തി ട്രെയിൻ തീവെപ്പ് കേസിന്റെ പ്രാഥമിക വിവരങ്ങൾ ശേഖരിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

കസ്റ്റഡി കാലാവധി കഴിഞ്ഞ ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി ഷാറൂഖ് സെയ്ഫിയെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. കേസ് അന്വേഷണത്തിൽ ഏറ്റെടുക്കാനുള്ള സന്നദ്ധത എൻ.ഐ.എ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് രാവിലെ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. പിന്നാലെ കൊച്ചി എൻഐഎ എ.എസ്.പി സുഭാഷ് എഫ്.ഐ.ആർ തയ്യാറാക്കി കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. അതിനിടെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതീവ സുരക്ഷാ പ്രാധാന്യം പരിഗണിച്ച് ഷാറൂഖ് സെയ്ഫിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us