തെരഞ്ഞെടുപ്പിന് മുൻപ് സൗജന്യമായി വിതരണം ചെയ്യാനിരുന്ന ഗൃഹോപകരണങ്ങൾ പിടിച്ചെടുത്തു 

ബെംഗളൂരു: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ട് പിടിക്കാന്‍ പല തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

സൗജന്യമായി പല സാധനങ്ങളും വിതരണം ചെയ്യുകയാണ് ഒരു രീതി. അത്തരത്തില്‍ വിതരണം ചെയ്യാനിരുന്ന പ്രഷര്‍ കുക്കറുകളും മറ്റ് ഗൃഹോപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

500ലധികം പ്രഷര്‍ കുക്കറുകളാണ് പോലീസ് പിടിച്ചെടുത്തത്. വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ രാജഗോപാലനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൃന്ദാവന്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. സ്വകാര്യ കമ്പനിയായ ലോകേഷ് കാര്‍ഗോ മൂവേഴ്‌സിന്‍റെ ലോറി ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോഴാണ് കുക്കറുകള്‍ അടക്കമുള്ള സാധനങ്ങള്‍ കണ്ടെടുത്തത്. ഗ്രീന്‍ഷെഫാണ് കുക്കറുകള്‍ നിര്‍മ്മിച്ചതെന്നും ദാസറഹള്ളി ജെഡി(എസ്) എം.എല്‍.എ ആര്‍. മഞ്ജുനാഥിന്‍റെ ചിത്രം ഓരോന്നിലും ഒട്ടിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ഇവയ്ക്ക് 8.5 ലക്ഷത്തിലധികം വിലവരും. രാജഗോപാലനഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഞായറാഴ്ച ബനശങ്കരി ആറാം സ്റ്റേജില്‍ നൈസ് റോഡ് ജംഗ്ഷനിലെ 100 ഫീറ്റ് റോഡില്‍ നിന്നും പണവും കിച്ചന്‍ സെറ്റും അടങ്ങിയ സാധനങ്ങള്‍ പിടിച്ചിരുന്നു. ഇവ കൊണ്ടുവന്ന മാരുതി സുസുക്കി ബ്രസയും പോലീസ് പിടിച്ചെടുത്തു. 5.5 ലക്ഷം രൂപയോളം വാഹനത്തിലുണ്ടായിരുന്നു. പണത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ താന്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ കാഷ്യര്‍ കളക്ടറാണെന്നും പണം തൊഴിലുടമയുടേതാണെന്നും കാര്‍ ഡ്രൈവര്‍ രാജു എസ് പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ രാജുവിന് സാധിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us