ശിക്കാരിപുരയിലെ സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും, നിലപാട് മാറ്റി യെദ്യൂരപ്പ

ബെംഗളൂരു; നിയമസഭാ തിരഞ്ഞെടുപ്പിൽ ശിക്കാരിപുരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബി ജെ പി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തനിക്ക് നിർദ്ദേശം മുന്നോട്ട് വെക്കാനേ സാധിക്കൂ എന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ മകൻ ബിവൈ വിജേന്ദ്ര സ്ഥാനാർത്ഥിയാകുമെന്നും കഴിഞ്ഞ ദിവസം യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് യെദ്യൂരപ്പയുടെ ഈ നിലപാട് മാറ്റം.

75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുക എന്ന ബി ജെ പി നയത്തിന്റെ ഭാഗമായാണ് യെദ്യൂരപ്പയെ പാർട്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത്. യെദ്യൂരപ്പയെ മാറ്റാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും ദേശീയ നേതൃത്വത്തിന് മുന്നിൽ ആവശ്യം ഉയർത്തിയിരുന്നു. ഭരണത്തിൽ മകൻ വിജേന്ദ്രയുടെ അമിതമായ ഇടപെടലായിരുന്നു നേതാക്കളിൽ പലരേയും ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയായിരുന്നു യെദ്യൂരപ്പയ്ക്കെതിരെ നേതാക്കൾ ചരടുവലിച്ചതും അദ്ദേഹത്തിന് പുറത്ത് പോകേണ്ടി വന്നതും.

സ്ഥാനം നഷ്ടമായതോടെ നേതൃത്വവുമായി അകന്ന് കഴിയുകയാണ് യെദ്യൂരപ്പ. തന്നെ മാറ്റി നിർത്തിയെങ്കിലും പുതിയ മന്ത്രിസഭയിൽ മകന് അവസരം നൽകണമെന്ന് മുഖ്യമന്ത്രി അദ്ദേഹം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ വിജേന്ദ്രയെ പരിഗണിക്കാൻ നേതൃത്വം തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ വിജേന്ദ്ര മത്സരിക്കുമെന്ന പ്രഖ്യാപനം യെദ്യൂരപ്പ നടത്തിയത്.

മൈസൂരിൽ നിന്നോ ചാമരാജനഗർ ജില്ലയിൽ നിന്നോ വിജേന്ദ്ര മത്സരിക്കണമെന്ന ചർച്ച പാർട്ടിയിൽ ഉണ്ട്. എന്നാൽ നേതൃത്വത്തിന്റെ തീരുമാനം എന്താണ് വിജേന്ദ്ര അത് അനുസരിക്കും. എവിടെ മത്സരിച്ചാലും വിജയിക്കാനുള്ള കഴിവ് വിജേന്ദ്രയ്ക്കുണ്ട്, യെദ്യൂരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us