റേസോപേ, ഹാക്കർമാർ തട്ടിയത് 7.3 കോടി

ബെംഗളൂരു: പണമിടപാടുകള്‍ നടത്തുന്ന സ്ഥാപനമായ റേസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തതായി റിപ്പോർട്ട്‌. സോഫ്റ്റ് വെയറില്‍ കൃത്രിമം കാണിച്ച്‌ ഉപഭോക്താക്കളുടെ കൈയ്യില്‍നിന്നും പണം തട്ടിയെടുത്തതായി ആരോപിച്ച്‌ റേസോപേ സൈബര്‍ ക്രൈം സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

831 ഇടപാടുകളില്‍ നിന്ന് 7.38 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. പരാജയപ്പെട്ട ഇടപാടുകള്‍ക്ക് റേസോപേക്ക് വ്യാജ രസീതികള്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനിയു​ടെ നിയമവിദഗ്ധനായ അഭിഷേക് അഭിനവ് ആനന്ദ് പറഞ്ഞു.

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റേസോപേ ആഭ്യന്തര അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് മാര്‍ച്ച്‌ 6 മുതല്‍ മെയ് 13 വരെ നടത്തിയ 831 ഇടപാടുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തുകയായിരുന്നു. ഇടപാടിന്‍റെ അംഗീകാരത്തിലും നടപടിക്രമങ്ങളിലും കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അഭിഷേക് ചുണ്ടിക്കാട്ടി. തട്ടിപ്പ് കണ്ടെത്തിയ ഉടനെ കമ്പനി ഉപഭോക്താക്കളെ വിവരമറിയിക്കുകയും സെറ്റില്‍മെന്റുകള്‍ നല്‍കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

തട്ടിപ്പ് നടത്തിയ ഇടപാടുകള്‍ നടന്ന തീയതി, സമയം, ഐ.പി വിലാസം തുടങ്ങിയ വിശദാംശങ്ങളും മറ്റ് പ്രസക്തമായ വിവരങ്ങളും അന്വേഷണത്തിനായി കമ്പനി പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us