തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം ലോക്ഡൗൺ തുടരും

ബെംഗളൂരു: സംസ്ഥാനത്ത് തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം ലോക്ഡൗൺ തുടരാൻ നീക്കം. എന്നാൽ കോവിഡ് സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ കുറഞ്ഞ ജില്ലകളിൽ 14-ന് ശേഷം ലോക്ഡൗണിന് ഇളവുനൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.

മൂന്നാംഘട്ട കോവിഡ് വ്യാപനസാധ്യത നിലനിൽക്കുന്നതിനാൽ സംസ്ഥാനത്ത് സ്ഥിരീകരണ നിരക്ക് അഞ്ചുശതമാനത്തിൽ കുറയുമ്പോൾ ഇളവുകൾ അനുവദിച്ചാൽമതിയെന്നാണ് കോവിഡ് സാങ്കേതിക സമിതി നൽകിയ റിപ്പോർട്ട്.
പക്ഷേ കോവിഡ് സ്ഥിരീകരണ നിരക്ക് 10 ശതമാനത്തിൽ കുറഞ്ഞാൽ മാത്രമേ പ്രദേശികാടിസ്ഥാനത്തിൽ ഇളവുനൽകാവൂ എന്നാണ് കേന്ദ്ര നിർദേശം.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനമുണ്ടായിരുന്ന ബെംഗളൂരുവിൽ മേയ് 29-നും ജൂൺ നാലിനുമിടയിൽ 6.96 ശതമാനമാണ് ശരാശരി കോവിഡ് സ്ഥിരീകരണ നിരക്ക്.

കോവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷം കുറഞ്ഞുതുടങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോക്ഡൗൺ 14-ന് ശേഷവും നീട്ടേണ്ടെന്ന നിലപാടിലാണ് സർക്കാർ. അഞ്ചുദിവസത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

അതേസമയം ലോക്ഡൗൺ നീട്ടിയതിൽ സംസ്ഥാനത്തെ വ്യാപാരികളും വ്യവസായികളും കടുത്ത അതൃപ്തിയിലാണ്. ലോക്ഡൗൺ പിൻവലിച്ച് തീവ്ര വ്യാപനമുള്ള പ്രദേശങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് വ്യവസായികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us