‘കൊറോണ മാരമ്മ’ പ്രതിഷ്ഠ നീക്കം ചെയ്തു; ഭക്തജനങ്ങൾക്ക് വിലക്ക്

ബെംഗളൂരു: ചാമരാജ്നഗറിൽ കോവിഡ് മഹാമാരിയെ പരാജയപ്പെടുത്താൻ ‘കൊറോണ മാരമ്മ’ എന്ന പേരിൽ സ്ഥാപിച്ച പ്രതിഷ്ഠ ജില്ലാഭരണകൂടം നീക്കംചെയ്തു. ലോക്ഡൗൺ സമയത്ത് ഇവിടെ ആളുകൾ സന്ദർശിക്കുന്നതും അധികൃതർ വിലക്കിയിട്ടുണ്ട്.

ചാമരാജ്നഗർ ജില്ലയിലെ കൊല്ലേഗൽ താലൂക്കിലെ മധുവനഹള്ളി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് യേശാദമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് മഹാമാരിയെ തോൽപ്പിക്കാൻ ദേവതയുടെ പ്രതിഷ്ഠ നടത്തിയത്.

ഏതാനും ഗ്രാമവാസികളും പൂജാരിയും ചേർന്ന് കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് യശോദാമ്മയുടെ നേതൃത്വത്തിൽ ‘കൊറോണ മാരമ്മ’ എന്ന പേരിൽ വിഗ്രഹം പ്രതിഷ്ഠിച്ചത്. തുടർന്ന് ഇവർ പൂജയും നടത്തി.

സംഭവമറിഞ്ഞ് കൊല്ലേഗൽ തഹസിൽദാർ കെ. കുണാലും സബ് ഇൻസ്‌പെക്ടർ അശോകും സ്ഥലത്തെത്തി പ്രതിഷ്ഠ നീക്കംചെയ്യുകയായിരുന്നു. ഭാവിയിൽ ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടരുതെന്ന് യശോദാമ്മയ്ക്ക് കർശന മുന്നറിയിപ്പും നൽകി.

അന്ധവിശ്വാസത്തിന്റെ പേരിലാണ് വിഗ്രഹം സ്ഥാപിച്ചതും പൂജകൾ നടത്തിയതെന്നും അനധികൃതമായി നിർമിച്ച താത്കാലികക്ഷേത്രം നീക്കം ചെയ്തെന്നും പോലീസ് വെളിപ്പെടുത്തി.

എന്നാൽ നഗരത്തിൽ ‘പ്ലേഗ് മാരമ്മ’ എന്ന പേരിൽ സ്ഥാപിച്ച ദേവിപ്രതിഷ്ടയും ക്ഷേത്രങ്ങളും അവന്യു റോഡ്, ചിക്‌പേട്ട്, ബലെപേട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോഴുമുണ്ട്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജ്യത്ത് പ്ലേഗ് പടർന്നുപിടിച്ചപ്പോളാണ് നഗരത്തിലും സംസ്ഥാനത്തിന്റെ ഗ്രാമീണമേഖലകളിലും ‘പ്ലേഗ് മാരമ്മ’ എന്ന പേരിൽ ദേവതയുടെ പ്രതിഷ്ഠ നടത്തിയതും ആരാധന നടത്തിയതുമെന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us