വീണ്ടും മലയാളികൾ അറസ്റ്റിൽ; മയക്കുമരുന്ന് എത്തിച്ചത് നെതർലൻഡ്‌‌സിൽ നിന്ന്

ബെംഗളൂരു: ലഹരിമരുന്നുമായി മലയാളികളടക്കം നാലുപേരെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തു. 750 എം.ഡി.എം.എ. ഗുളികകളുമായി കാർത്തിക് പ്രമോദ് (25), ഫഹീം (23), അബുഹാഷിർ (22), സഹിത് ഷെട്ടി (22) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ പ്രമോദും ഫഹീമും മലയാളികളാണ്. കണ്ണൂർ സ്വദേശികളാണെന്നാണ് സൂചന. കഴിഞ്ഞ രണ്ടുവർഷമായി ഇവർ ബെംഗൂളൂരുവിൽ ലഹരിമരുന്നുവിതരണം നടത്തുന്നുണ്ടെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു.

ഡാർക്ക് വെബ് വഴി നെതർലൻഡ്സിൽനിന്നാണ് ഇവർ ലഹരിമരുന്ന് പാർസൽവഴി ബെംഗളൂരുവിലെത്തിച്ചത്. മേൽവിലാസമില്ലാത്ത പാർസൽവഴി കഴിഞ്ഞ വ്യാഴാഴ്ചയാണ് എം.ഡി.എം.എ. ഗുളികകളെത്തിച്ചത്. കോളേജ് വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് മയക്കുമരുന്നെത്തിച്ചിരുന്നത്. തുടർന്ന് എൻ.സി.ബി. നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

ഡാർക്ക് വെബ് വഴി ബിറ്റ്‌കോയിൻ ഉപയോഗിച്ചാണ് ഇടപാട് നടത്തിയിരുന്നത്. ഡാർക്ക് വെബ് വഴി ലഹരിമരുന്നെത്തിക്കുന്നതിന് നേതൃത്വം നൽകിയത് ഫഹീമാണെന്ന് എൻ.സി.ബി. ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ മേൽവിലാസങ്ങളിൽ വിദേശത്തുനിന്ന് ലഹരിമരുന്നെത്തിച്ചശേഷം രഹസ്യമായി ശേഖരിക്കും.

ഉഡുപ്പിയിലെ വിവിധ കോളേജുകളിൽ ലഹരിമരുന്നെത്തിച്ചിരുന്നു. സിനിമാതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്നുകേസുമായി ഇവർക്ക് ബന്ധമില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us