കഞ്ചാവുവേട്ട ശക്തമാക്കിയതോടെ അറസ്റ്റിലാകുന്നവരിൽ കൂടുതലും വിദ്യാർഥികൾ; ലഹരിക്ക് അടിമപ്പെടുന്നവരിൽ കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ

ബെംഗളൂരു: കഞ്ചാവുവേട്ട ശക്തമാക്കിയതോടെ അറസ്റ്റിലാകുന്നവരിൽ കൂടുതലും വിദ്യാർഥികൾ; ലഹരിക്ക് അടിമപ്പെടുന്നവരിൽ കൂടുതലും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്.

ലഹരിമരുന്ന് വിതരണക്കാർ ആദ്യം വിദ്യാർഥികൾക്ക് സൗജന്യമായി ലഹരിമരുന്നു നൽകി വശത്താക്കിയശേഷം പതിയെ ഇവരെ ലഹരിമരുന്നു കച്ചവടത്തിലേക്കു തിരിക്കുകയാണ് പതിവ്. പിടിയിലാകുന്നവരിൽ മലയാളി വിദ്യാർഥികളുമുണ്ട്.

കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം മലയാളി വിദ്യാർഥികളാണ് കഞ്ചാവുമായി പിടിയിലായത്. എളുപ്പത്തിൽ പണമുണ്ടാക്കാമെന്ന് വിചാരിച്ചാണ് വിദ്യാർഥികൾ ലഹരിമരുന്നു വിൽപ്പനയിലേക്ക്‌ തിരിയുന്നത്.

രണ്ടാഴ്ച മുമ്പ് 53 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു വിദ്യാർഥികളടക്കം ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത്. ആദ്യം അഭിഷേക് അതുൽ സിങ്, സുദർശൻ ശ്രീനിവാസ് എന്നിവരെയാണ് രണ്ടാഴ്ച മുമ്പ് നഗരത്തിലെ ഒരു കോളേജിനു സമീപത്തുനിന്ന്‌ തിലക്‌നഗർ പോലീസ് പിടികൂടിയത്.

ഇവരെ ചോദ്യം ചെയ്തപ്പോൾ വിദ്യാർഥികളുൾപ്പെടെയുള്ളവരെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുകയായിരുന്നു. ബനശങ്കരി സ്വദേശിയായ ബി.സി.എ. വിദ്യാർഥി നചികേത് (19) എന്നയാളിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് അഭിഷേകും സുദർശനും പോലീസിനോട് പറഞ്ഞത്.

ഇതേത്തുടർന്ന് ഇൻസ്പെക്ടർ ജി.എസ്. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിറ്റേദിവസം നചികേത് കഞ്ചാവ് വിൽക്കാനെത്തിയപ്പോൾ അറസ്റ്റുചെയ്തു. 250 ഗ്രാം കഞ്ചാവ് ഇയാളിൽനിന്ന് പിടിച്ചെടുത്തു. ബി.ബി.എ. വിദ്യാർഥിയായ ജയനഗർ സ്വദേശി പ്രശാന്തിൽ (21) നിന്നാണ് തനിക്ക് കഞ്ചാവ് ലഭിച്ചതെന്ന് നചികേത് പറഞ്ഞു.

പ്രശാന്തിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ എൻജിനിയറിങ് വിദ്യാർഥിയായ ആദിത്യ വൊറയിൽ (21) നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടർന്ന് ആദിത്യ വൊറയുടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി ഒന്നേകാൽ കിലോ കഞ്ചാവും 25 ഗ്രാം ഹൈഡ്രോ കഞ്ചാവും മയക്കുമരുന്നു ഗുളികകളും എൽ.എസ്.ടി. സ്ട്രിപ്പുകളും പിടിച്ചെടുത്തു.

ടെറസിന്റെ മേലെ കഞ്ചാവ് വളർത്തിയിരുന്നതായും കണ്ടെത്തി. ഗുജറാത്ത് സ്വദേശിയായ ആദിത്യ എൻജിനിയറിങ് പഠനത്തിനായി നഗരത്തിലെലെത്തിയതാണ്. കഞ്ചാവിന് അടിപ്പെട്ട ആദിത്യ പിന്നീട് കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന ഏർപ്പാട് തുടങ്ങുകയായിരുന്നു.

ബികോം വിദ്യാർഥി കൊത്താരി (20), ബി.ബി.എം. വിദ്യാർഥി നാഗരാജ് റാവു (20) എന്നിവരിൽ നിന്നായിരുന്നു ആദിത്യ കഞ്ചാവ് വാങ്ങി വിറ്റിരുന്നത്. ഡാർക്ക് വെബ് വഴിയും കഞ്ചാവ് വാങ്ങിയിരുന്നു. കോത്താരി, നാഗരാജ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അസം സ്വദേശികളായ ഖൈറുൾ ഇസ്‌ലം (20), മുഹമ്മദ് ഫാറൂഖ് അഹമ്മദ് (31) എന്നിവരെ പോലീസ് പിടികൂടി.

ഒഡിഷയിൽനിന്ന് കഞ്ചാവെത്തിച്ച് ബെംഗളൂരുവിലെ വിതരണക്കാർക്ക് കൈമാറിയിരുന്നത് ഇവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ പോലീസ് കഞ്ചാവുവേട്ട ശക്തമാക്കിയതോടെയാണ് കൂടുതൽ വിദ്യാർത്ഥികൾ ഇതിന്റെ ഇരയായിട്ടുണ്ടെന്നുള്ള വസ്തുത പുറത്തു വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us