സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരും; മരണവും കൂടും!

ബെംഗളൂരു: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ മാനേജ്‌മെന്റ് കൺസൾട്ടന്റ് സ്ഥാപനമായ ജീവൻ രക്ഷ നടത്തിയ പഠനത്തിലാണ് സംസ്ഥാനത്ത് കോവിഡ് രോഗികൾ കുതിച്ചുയരുമെന്ന് കണ്ടെത്തിയത്.

ഒക്ടോബർ രണ്ടാം വാരത്തോടെ കോവിഡ് രോഗികൾ ഏഴുലക്ഷമാകുമെന്ന് പഠനം സൂചിപ്പിക്കുന്നു. കഴിഞ്ഞദിവസംവരെ 5.02 ലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചത്.

രോഗികൾ കൂടുന്നതോടൊപ്പം മരണവും കൂടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 12 ആകുന്നതോടെ മരണം 11,200 ആയി വർധിക്കും. ഇതുവരെ മരിച്ചത് 7808 പേരാണ്.

ജീവൻ രക്ഷ ആദ്യം നടത്തിയ സർവേയിൽ സെപ്റ്റംബർ 12 ആകുന്നതോടെ 4.5 ലക്ഷം പേർ രോഗികളാകുമെന്നും 6700 പേർ മരിക്കുമെന്നുമാണ് കണ്ടെത്തിയത്. ആദ്യ കണ്ടെത്തൽ 98 ശതമാനവും ശരിയായതായി ഭാരവാഹികൾ പറഞ്ഞു.

പ്രാദേശികതലത്തിൽ രോഗപ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ ഇതുവരെ മരിച്ച 370 കോവിഡ് രോഗികളിൽ 71 പേരും പ്രവേശിപ്പിച്ച് 12 മണിക്കൂറിനുള്ളിലാണ് മരിച്ചത്. 24 മണിക്കൂറിനുള്ളിൽ മരിച്ചരോഗികളുടെ എണ്ണം 32ആണ്. നഗരത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രിയാണ് വിക്ടോറിയ.

പെട്ടെന്നുള്ള മരണങ്ങൾവർധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത് രോഗം മൂർച്ഛിച്ചശേഷം മാത്രം ആശുപത്രിയിലെത്തുന്ന പ്രവണതയാണ്. നിലവിൽ കാര്യമായ ലക്ഷണങ്ങളില്ലാത്ത രോഗികളെ വീടുകളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കുന്നുണ്ടെങ്കിലും ഇതിൽ 20 ശതമാനവും പിന്നീട് ആശുപത്രിയിലെത്തുന്നതായാണ് കണക്ക്.

രോഗത്തിന്റെ തീവ്രത വർധിച്ചതിനുശേഷമാണ് ഇത്തരം രോഗികൾ ആശുപത്രിയിലെത്തുന്നത്. രോഗലക്ഷണങ്ങളുണ്ടായിട്ടും പരിശോധനയ്ക്ക് വിധേയരാകാത്ത ആളുകളുമുണ്ട്. ഇവർ ആശുപത്രിയിലെത്തുന്നത് പൂർണമായും അവശനിലയിലാകുമ്പോഴാണ്.

മറ്റ് അസുഖങ്ങൾകൂടിയുണ്ടെങ്കിൽ ഇവരുടെ ജീവൻ രക്ഷിച്ചെടുക്കുന്നത് ഡോക്ടർമാരെ സംബന്ധിച്ച്‌ വലിയ വെല്ലുവിളിയാണ്. ഇത്തരം കേസുകളിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചവരുമുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

വൈകി ചികിത്സതേടുന്നവരുടെ മരണനിരക്കിൽ കാര്യമായ വർധനയാണുണ്ടാകുന്നത്. അതേസമയം മതിയായ ചികിത്സാസൗകര്യങ്ങൾ ലഭിക്കാതെ മരിച്ചവരുമുണ്ട്. രോഗികളുടെ എണ്ണംവർധിച്ചതോടെ ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും ലഭ്യമല്ലാത്ത സാഹചര്യമാണുണ്ടായിരുന്നത്.

കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ആദ്യ മൂന്നുമാസം വിക്ടോറിയ ആശുപത്രിയിൽ മാത്രമാണ് കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരുന്നത്. ശുചീകരണത്തൊഴിലാളികളും ഡോക്ടർമാരുമുൾപ്പെടെ ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതെ മരിച്ച കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പിന്നീട് ഘട്ടംഘട്ടമായി ആശുപത്രികളിലെ വെന്റിലേറ്ററുകളുടെയും അനുബന്ധ സംവിധാനങ്ങളുടേയും എണ്ണം വർധിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us