“വർക്ക് ഫ്രം ഹോം”കാരിൽ ചിലർ നാട്ടിലേക്ക് മുങ്ങി;ഇവരെ പൊക്കാൻ പദ്ധതിയുമായി ഐ.ടി.കമ്പനികൾ?

ബെംഗളൂരു: ‘വർക്ക് ഫ്രം ഹോമി’ ന്റെ സാധ്യത ഉപയോഗപ്പെടുത്തി നഗരത്തിൽനിന്ന് സ്വന്തംനാടുകളിലേക്ക് മുങ്ങിയവരെ കൈയോടെ പൊക്കാൻ ഐ.ടി. കമ്പനികൾ. ബെംഗളൂരുവിൽത്തന്നെയുണ്ടെന്ന് തെളിയിക്കാൻ ജീവനക്കാരോട് ലൊക്കേഷനും വീഡിയോ ദൃശ്യങ്ങളുമാണ് കമ്പനികൾ ആവശ്യപ്പെടുന്നത്.

നഗരത്തിലില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്ക്കാനും ആവശ്യമെങ്കിൽ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനുമാണ് കമ്പനികളുടെ തീരുമാനം.

ഇന്റർനെറ്റ് ലഭ്യതയടക്കം ഉറപ്പാക്കിയാണ് ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കിയത്.

നഗരം വിട്ടുപോകരുതെന്ന് കർശനനിർദേശവും നൽകിയിരുന്നു. എന്നാൽ ഇവയൊക്കെ കാറ്റിൽപ്പറത്തി സ്വന്തംനാട്ടിലേക്ക് പോയിരിക്കുകയാണ് ഒരുവിഭാഗം ജീവനക്കാർ. അതത് പ്രദേശത്തുതന്നെ നിൽക്കാൻവേണ്ടിയാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്.

എന്നാൽ ഈ ലക്ഷ്യത്തെ വെല്ലുവിളിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും കമ്പനികൾ ആരോപിക്കുന്നു.

ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനാൽ നഗരത്തിലെ ഐ.ടി. കമ്പനികളുടെ പ്രവർത്തനം സാധാരണനിലയിലാണ്.

ഓഫീസിലെ പ്രവൃത്തി സമയത്തുതന്നെയാണ് ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യുന്നതും. വീഡിയോ കോൺഫറൻസിങ്ങിലൂടെ ജീവനക്കാർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. ഓഫീസിൽനിന്ന് കംപ്യൂട്ടറുകളും വീടുകളിലെത്തിച്ചിട്ടുണ്ട്.

ജീവനക്കാരുടെ സഹകരണം പൂർണമായി ഉറപ്പുവരുത്തിയാണ് ഈ സംവിധാനങ്ങൾ ഒരുക്കിയതെന്ന് ഐ.ടി.കമ്പനികൾ പറയുന്നു.

അതേസമയം ഒരു വിഭാഗം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ട്.

സർക്കാരുമായി ബന്ധപ്പെട്ട, കൂടുതൽ സുരക്ഷ ആവശ്യമായ പ്രോജക്റ്റുകൾ വീടുകളിലിരുന്ന് ചെയ്യാൻ ഐ.ടി. കമ്പനികൾ ജീവനക്കാർക്ക് അനുമതി നൽകിയിട്ടില്ല.

വിവരങ്ങൾ ചോരുമെന്ന ആശങ്കയുള്ളതിനാലാണിത്. ലോക് ഡൗൺ പിൻവലിച്ച ഉടൻ തന്നെ ജീവനക്കാർ ഓഫീസുകളിലെത്തണമെന്നാണ് ഐ.ടി.കമ്പനികളുടെ നിർദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us