നഗരത്തിൽനിന്ന് മോഷണംപോയ സ്വർണം കണ്ടെത്താൻ 5000 കിലോമീറ്റർ സഞ്ചരിച്ച് പോലീസ്!

ബെംഗളൂരു: നഗരത്തിൽനിന്ന് മോഷണംപോയ 64 ലക്ഷം രൂപ വിലമതിക്കുന്ന 1.6 കിലോ സ്വർണം കണ്ടെടുക്കാൻ ഒഡിഷ സ്വദേശികളായ മൂന്നു പ്രതികളുമായി ബെംഗളൂരു പോലീസ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) സഞ്ചരിച്ചത് 5000 കിലോമീറ്റർ.

സ്വർണം കണ്ടെടുക്കാൻ തീവണ്ടിയിൽ പശ്ചിമബംഗാൾ, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഒഡിഷ സ്വദേശികളായ അനന്ത്കുമാർ (31), രമേഷ് ചന്ദ്ര (32), ബിശ്വജിത്ത് മാലിക് (23), ദുലാൽ സിങ് (22) എന്നിവരെയാണ് മോഷണക്കേസിൽ അറസ്റ്റുചെയ്തത്.

2015 മുതൽ സംഘം ബെംഗളൂരുവിൽ മോഷണം നടത്തിവരികയായിരുന്നു. അനന്ത്കുമാർ, രമേഷ്, ബിശ്വജിത്ത് എന്നിവർ ബെംഗളൂരുവിൽ വീട്ടുജോലിക്കെത്തി സമീപത്തെ വീടുകളിൽ മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഇതിനുശേഷം ഇവർ വീട്ടുജോലി ഉപേക്ഷിച്ച് തീവണ്ടിയിൽ കൊൽക്കത്തയിലെത്തി മോഷ്ടിച്ച വസ്തുക്കൾ ദുലാൽ സിങ്ങിന് കൈമാറും. ഇയാൾ സ്വർണം പണമിടപാടുകാർക്ക് വിറ്റ് പണം മൂന്നുപേർക്കും നൽകും. മോഷ്ടിച്ചുകിട്ടുന്ന പണംകൊണ്ട് ആഡംബരജീവിതം നയിക്കുകയായിരുന്നു.

പണം തീരുമ്പോൾ വീണ്ടും ബെംഗളൂരുവിലെത്തി മോഷണം നടത്തും. അടുത്തിടെ വിദ്യാരണ്യപുര പോലീസ് അനന്ത്കുമാറിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണരീതിയെക്കുറിച്ച് വെളിപ്പെടുത്തിയത്.

തുടർന്ന് രമേഷിനെയും ബിശ്വജിത്തിനെയും പിടികൂടി മോഷണമുതൽ കണ്ടെത്താൻ പ്രതികളെയുംകൊണ്ട് പോലീസ് പശ്ചിമബംഗാളിന്റെയും ഒഡിഷയുടെയും ഉൾഗ്രാമങ്ങളിലെത്തുകയായിരുന്നു. സ്വർണം കണ്ടെത്താൻ 5000 കിലോമീറ്റർ സഞ്ചരിക്കേണ്ടിവന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us