മുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്; അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ

ബെംഗളൂരു: മുത്തലാഖ് കേസിൽ ബെംഗളൂരുവിലെ ആദ്യ അറസ്റ്റ്. അറസ്റ്റിലായത് ഐ.ടി. കമ്പനി എച്ച്.ആർ. മാനേജർ. ബെന്നാർഘട്ട റോഡ് ഗുരപ്പനപാളയ സ്വദേശി സമീറുള്ള റഹ്മത്താണ് അറസ്റ്റിലായത്.

ഭാര്യയുടെ പരാതിയിൽ സെപ്റ്റംബർ 15-നായിരുന്നു സമീറുള്ളയുടെപേരിൽ പോലീസ് കേസെടുത്തത്. 2010 മേയ് 30-നായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനമായി ഏഴര ലക്ഷം രൂപയുടെ കാറും 10 ലക്ഷം രൂപയുടെ ആഭരണങ്ങളും ഭർത്താവിന് കൊടുത്തിരുന്നതായി യുവതി നൽകിയ പരാതിയിൽ പറയുന്നു.

വിവാഹശേഷം സമീറുള്ള മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. അടുത്തിടെ കൂടുതൽ പണം ആവശ്യപ്പെട്ടതനുസരിച്ച് പിതാവ് ഏഴുലക്ഷം രൂപ നൽകി. തുടർന്ന് സമീറുള്ള വേറെ താമസിക്കാൻ തുടങ്ങി. പിന്നീട് ഓഗസ്റ്റ് 14-ന് രാത്രി ഒമ്പതു മണിയോടെ വീട്ടിലെത്തി മുത്തലാഖ് ചൊല്ലുകയായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞു.

സുദ്ദഗുണ്ടെ പോലീസ് സമീറുള്ളയ്ക്ക് ഹാജരാകാൻ നോട്ടീസയച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ സമീറുള്ളയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ദുബായിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ യുവതി വിവാഹം നിശ്ചയിച്ചതിനെത്തുടർന്നായിരുന്നു ബെംഗളൂരുവിലെത്തിയത്. ഇവർക്ക് രണ്ട് മക്കളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us