സംസ്ഥാനത്ത് ബീഫ് നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നു..

ബെംഗളൂരു: സംസ്ഥാനത്ത് ബി.സ്. യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതോടെ സംസ്ഥാനത്തെ ഭരണ രീതിയും മാറുകയാണ്. അധികാരത്തിലേറിയ ഉടന്‍ തന്നെ സംസ്ഥാനത്ത് ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കിയ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ബീഫ് വില്‍ക്കുന്നതിനും കൈവശം വയ്ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.

ബീഫിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടെന്നും വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും കര്‍ണാടക ടൂറിസ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സി.ടി രവി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്ത് ബീഫ് നിരോധിക്കണമെന്നവശ്യപ്പെട്ട് ബിജെപിയുടെ ഗോ സംരക്ഷണ സെല്ലാണ് നിവേദനം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ തീരുമാനം എടുത്തില്ല എന്നും ചര്‍ച്ച നടക്കുകയാണ്  എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കന്നുകാലി കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗോ സംരക്ഷണ സെല്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്ക് നിവേദനം സമര്‍പ്പിച്ചത്.

ബീഫ് നിരോധിക്കാന്‍ 2010ല്‍ ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഗവര്‍ണര്‍ ബില്‍ നിരസിച്ചിരുന്നു. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ 2010ലെ നിയമനിര്‍മ്മാണം കൂടുതല്‍ ശക്തമാക്കണമെന്നാണ് നിവേദനത്തിലൂടെ ഗോ സംരക്ഷണ സെല്‍ ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

2010ല്‍ കന്നുകാലി കശാപ്പ്, കന്നുകാലി സംരക്ഷണ ബില്‍ കര്‍ണാടക നിയമസഭയില്‍ ഒരു നീണ്ട ചര്‍ച്ചയ്ക്ക് ശേഷം പാസാക്കിയിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്തു. ഇത്തരമൊരു ബില്‍ ക്രൂരവും ഭരണഘടനാവിരുദ്ധവുമാമെന്നും മതേതരത്വത്തിനെതിരാണെന്നും പറഞ്ഞ് ബില്ലിന്‍റെ പകര്‍പ്പ് നിയമസഭയില്‍ അദ്ദേഹം വലിച്ചുകീറുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്നത്തെ ഗവര്‍ണറായിരുന്ന എച്ച്.ആര്‍ ഭരദ്വാജ് ബില്ലിന് അനുമതി നിഷേധിക്കുകയായിരുന്നു.

1964 മുതല്‍ കര്‍ണാടകയില്‍ പശു കശാപ്പ് ഭാഗികമായി നിരോധിച്ചിരുന്നു. 1964ലെ നിയമപ്രകാരം പശുക്കളെയും എരുമകളെയും അറുക്കുന്നതിന് മാത്രമായിരുന്നു നിരോധനം. എന്നാല്‍ കാളകളെയും പോത്തിനേയും അറുക്കുന്നത് നിരോധിക്കാനായിരുന്നു 2010ലെ ബില്ലിലൂടെ ബിജെപി ശ്രമിച്ചത്. എന്നാല്‍, 2013ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബില്‍ ഉപേക്ഷിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us