ഉദ്യാനനഗരിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുന്നു;വിമത എം.എല്‍.എ.മാരെ എല്ലാം തിരിച്ചെത്തിക്കാന്‍ ശ്രമം തകൃതി;5 എം.എല്‍.എ മാര്‍ കൂടി സ്പീക്കര്‍ക്ക് എതിരെ സുപ്രീം കോടതിയില്‍;പരമോന്നത കോടതിയെ സമീപിച്ച ജനപ്രതിനിധികളുടെ എണ്ണം 15 ആയി.

ബെംഗളുരു:കർണാടകത്തിലെ രാഷ്ട്രീയ നാടകങ്ങൾക്കും പ്രതിസന്ധിക്കും അനിശ്ചിതത്വങ്ങൾക്കും ഒരാഴ്ചയ്ക്ക് ശേഷവും അയവില്ല. കുമാരസ്വാമി സർക്കാർ വിശ്വാസവോട്ട് തേടാൻ പോവുകയാണെന്നും അടിയന്തരമായി സ്പീക്കറോട് രാജി സ്വീകരിക്കാൻ ആവശ്യപ്പെടണമെന്നും പറഞ്ഞ് അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചു.

വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും സ്പീക്കർ രാജി സ്വീകരിക്കാത്ത പക്ഷം അയോഗ്യരാകുമെന്നും പുതുതായി സുപ്രീംകോടതിയെ സമീപിച്ച എംഎൽഎമാർ പറയുന്നു.

ആദ്യം രാജി വച്ച ആനന്ദ് സിംഗ്, ഡോ. കെ സുധാകർ, എംടിബി നാഗരാജ്, മുനിരത്ന, റോഷൻ ബെയ്‍ഗ് എന്നിവരാണ് ഇപ്പോൾ പുതുതായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ ഇതിലൊരാൾ ഇന്ന് നാടകീയമായി വീണ്ടും സിദ്ധരാമയ്യയെ കണ്ടു.

സുപ്രീംകോടതി ഇനി ചൊവ്വാഴ്ച മാത്രമേ കേസ് പരിഗണിക്കൂ എന്നതിനാൽ കിട്ടിയ സമയം കൊണ്ട് സമവായനീക്കം തകൃതിയായി നടക്കുകയാണ് ബെംഗളുരുവിൽ. എല്ലാ എംഎൽഎമാരെയും കോൺഗ്രസ് – ജെഡിഎസ് നേതൃത്വങ്ങൾ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. പരമാവധി എംഎൽഎമാരെ മൂന്ന് ദിവസം കൊണ്ട് സ്വന്തം ക്യാംപിലേക്ക് തിരിച്ചെത്തിക്കാനാണ് ഇരു നേതൃത്വങ്ങൾ ശ്രമിക്കുന്നത്.

രാജി വച്ച മന്ത്രി എംടിബി നാഗരാജിനെ പുലർച്ചെ അഞ്ച് മണിക്കാണ് ഡി കെ ശിവകുമാർ വീട്ടിലെത്തി കണ്ടത്. നാലര മണിക്കൂറോളം അവിടെ ശിവകുമാർ ചെലവിട്ടു. ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നാഗരാജിന്‍റെ വീട്ടിലെത്തി. രാമലിംഗറെഡ്ഡി, മുനിരത്ന, റോഷൻ ബെയ്‍ഗ് എന്നിവരുമായും സമാനമായ ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രി കുമാരസ്വാമി കൂടി നാല് കോൺഗ്രസ് എംഎൽഎമാരെയെങ്കിലും നേരിട്ട് വിളിക്കുന്നുണ്ടെന്നാണ് സൂചന.

പുതുതായി അഞ്ച് എംഎൽഎമാർ കൂടി സുപ്രീംകോടതിയിലെത്തിയതോടെ, സ്പീക്കർക്കെതിരെ ഹർജികളുമായി സുപ്രീംകോടതിയെ സമീപിച്ചവരുടെ എണ്ണം 15 ആയി. ഇന്ന് മുംബൈയിൽ കഴിയുന്ന വിമത എംഎൽഎമാർ ക്ഷേത്രദർശനത്തിനാണ് സമയം ചെലവാക്കിയത്. ഷിർദി സായി ബാബ ക്ഷേത്രത്തിൽ ദർശനം നടത്തി പത്ത് പേരും.

വിശ്വാസവോട്ടിന് സഖ്യസർക്കാരും ബിജെപിയും ഒരുങ്ങുമ്പോൾ, എല്ലാ എംഎൽഎമാരെയും ഇരുപാർട്ടികളും റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വിശ്വാസവോട്ടിന് തയ്യാറാണെന്നും, ഇനി സഭയിൽ കാണാമെന്നും യെദിയൂരപ്പയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us