ധോണിയുടേയും രാഹുലിന്റേയും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നേടിയ കൂറ്റൻ സ്കോർ പിന്തുടരാനാവാതെ ബംഗ്ലാ കടുവകൾ കീഴടങ്ങി

കാര്‍ഡിഫ്: ധോണിയുടേയും രാഹുലിന്റേയും സെഞ്ച്വറിയുടെ ബലത്തിൽ ഇന്ത്യ നേടിയ കൂറ്റൻ സ്കോർ പിന്തുടരാനാവാതെ ബംഗ്ലാ കടുവകൾ കീഴടങ്ങി. അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ് നേടി. മൂന്ന് വിക്കറ്റ് പ്രകടനവുമായി റിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപും ചാഹലും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യ നേടിയ 360 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാ കടുവകളുടെ വീര്യം 49.3 ഓവറില്‍ 264 റണ്‍സില്‍ അവസാനിച്ചു. മികച്ച തുടക്കമാണ് ബംഗ്ലാദേശിന് ലഭിച്ചതെങ്കിലും മുതലാക്കാനായില്ല. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ആയില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു.

നാല് വിക്കറ്റിന് 102 എന്ന നിലയിലായിരുന്ന ഇന്ത്യയെ സെഞ്ചുറികളുമായി കെ എല്‍ രാഹുലും എം.എസ് ധോണിയുമാണ് കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത്. രാഹുല്‍ 99 പന്തില്‍ 108 റണ്‍സെടുത്തും ധോണി 78 പന്തില്‍ 113 റണ്‍സുമായും പുറത്തായി. ഏഴ് സിക്‌സുകള്‍ ധോണിയുടെ ബാറ്റില്‍ നിന്ന് പറന്നു. അഞ്ചാം വിക്കറ്റില്‍ 164 റണ്‍സാണ് ഇരുവരും നേടിയെടുത്തത്. എട്ട് ഫോറും ഏഴ് സിക്‌സും ധോണിയുടെ ബാറ്റില്‍ നിന്നും പിറന്നപ്പോള്‍ രാഹുല്‍ 12 ഫോറും നാല് സിക്‌സും നേടി.

46 പന്തില്‍ 47 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 11 പന്തില്‍ 21 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും മികച്ച പിന്തുണ നല്‍കി. ബംഗ്ലാദേശിന് വേണ്ടി റൂബല്‍ ഹൊസൈന്‍, ഷാഖിബ് അല്‍ ഹസന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us