ഐഎസ്‌ തീവ്രവാദികള്‍ എന്ന് സംശയിച്ച വെള്ളബോട്ടിലെ പതിനഞ്ചു പേര്‍ മത്സ്യത്തൊഴിലാളികള്‍!

ശ്രീലങ്കയില്‍ നിന്ന് ഐ.എസ്‌ തീവ്രവാദികള്‍ കടല്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടന്നെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസമായി കേരളാ തീരം അതീവ ജാഗ്രതയിലാണ്. വെള്ളബോട്ടില്‍ ഐഎസ്‌ തീവ്രവാദികള്‍ എന്ന് സംശയിക്കുന്നവര്‍ കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

എന്നാല്‍ കടലോരത്ത് പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് വെള്ളബോട്ടില്‍ സഞ്ചരിച്ച തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യതൊഴിലാളികളെയായിരുന്നു. ഇതോടെ ഐഎസ്‌ ഭീഷണിയ്ക്ക് നേരിയ ശമനമായിയെന്നു പറയാം.

ഇവര്‍ മീന്‍പിടിക്കുന്നതിനായി ആഴക്കടലിലെത്തിയപ്പോള്‍ എന്‍ജിന്‍ നിശ്ചലമായതിനെത്തുടര്‍ന്ന് കടലില്‍ അലയുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡിന്‍റെ പരിശോധനയില്‍ ഇത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബോട്ടാണെന്ന് സ്ഥിരീകരിച്ചു.

പൊന്നാനിയില്‍ നിന്നുപോയ തീരദേശ എസ്‌ഐ എന്‍.പി സുധീര്‍, പൊലീസുകാരായ പ്രവീണ്‍, പ്രഭാത്, റസ്ക്യു ഗാര്‍ഡ് ബാബു എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

തിങ്കളാഴ്ചയാണ് ചാവക്കാട് മുനക്കകടവ് ആഴക്കടലില്‍ ഇവര്‍ സഞ്ചരിച്ച മീന്‍പിടിത്ത ബോട്ട് ലക്ഷ്യംതെറ്റി കടലിലയുന്നത് കണ്ടത്. രണ്ടുദിവസം മുമ്പാണ് പതിനഞ്ചോളം ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയ് എന്നിവ ലക്ഷ്യമിട്ട് വെള്ളനിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സിന് വിവരം ലഭിച്ചത്.

ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ചാവക്കാട് വരെയുള്ള വാര്‍ഡ്കടലോര സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടലിലും കരയിലും പൊന്നാനി ചാവക്കാട് മേഖലയിലെ കോസ്റ്റല്‍ പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us