സഖ്യസർക്കാരിനെ നിലനിർത്താൻ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് വിലയിരുത്തൽ

ബെംഗളൂരു: സംസ്ഥാനത്ത് സഖ്യസർക്കാരിനെ നിലനിർത്താൻ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. എ.ഐ.സി.സി. ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് അവലോകനം നടത്തി.

സിറ്റിങ് സീറ്റുകളായ ചിഞ്ചോളി, കുന്ദഗോൾ എന്നിവ നിലനിർത്താനായില്ലെങ്കിൽ വിമതനീക്കം കൂടുതൽ ശക്തമാകും. വിജയിക്കാനായാൽ വിമതർക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള കരുത്തും പാർട്ടിക്ക് ലഭിക്കും. കോൺഗ്രസ് മുതിർന്ന നേതാക്കൾ രണ്ട് മണ്ഡലങ്ങളിലും ക്യാമ്പ് ചെയ്താണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കൾ തമ്മിലുള്ള വാക്‌പോര് തുടരുകയാണ്.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരേ പ്രസ്താവന നടത്തിയ നേതാക്കൾക്കെതിരേ ദൾ സംസ്ഥാന നേതൃത്വം നടപടി സ്വീകരിക്കാത്തതിൽ കോൺഗ്രസിന് അമർഷമുണ്ട്. സംസ്ഥാന അധ്യക്ഷൻ എച്ച്. വിശ്വനാഥ് അടക്കമുള്ള മുതിർന്ന നേതാക്കളാണ് സിദ്ധരാമയ്യയെ ആക്ഷേപിച്ചത്. എന്നാൽ ഇതിനെ പരസ്യമായി തള്ളിപ്പറയാൻ എച്ച്.ഡി. ദേവഗൗഡയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും തയ്യാറായിട്ടില്ല.

ദൾ നേതാക്കൾ നടത്തിയ പരാമർശങ്ങൾ ഏകോപനസമിതി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സിദ്ധരാമയ്യ അറിയിച്ചിട്ടുണ്ട്. സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്ന എം.എൽ.എ.മാർ പ്രത്യേകയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാകണമെന്ന പ്രസ്താവന നടത്തിയ നേതാക്കളെ സിദ്ധരാമയ്യ പിന്തുണയ്ക്കുകയാണ് ചെയ്തത്.

എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന മുൻനിലപാടിൽ ഉറച്ചുനിൽക്കുന്ന സിദ്ധരാമയ്യയുടെ പ്രസ്താവന ആരും ഗൗരവമായി കാണുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ശക്തമായാൽ പരിഗണിക്കുമെന്ന സൂചനയും സിദ്ധരാമയ്യ നൽകിയിട്ടുണ്ട്.

സഖ്യസർക്കാരിലെ ഭിന്നതയ്ക്കുകാരണം സിദ്ധരാമയ്യയാണെന്ന് ബി.ജെ.പി. നേതാവ് ജഗദീഷ് ഷെട്ടാർ ആരോപിച്ചു. കുമാരസ്വാമിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് താഴെയിറക്കാനും ഗൂഢാലോചന നടക്കുന്നുണ്ട്. മുൻമന്ത്രി രമേശ് ജാർക്കിഹോളി നടത്തുന്ന വിമത നീക്കത്തിനിടയിലാണ് സിദ്ധരാമയ്യയും ദൾ നേതാക്കളും പോര് തുടങ്ങിയത്. ഇതോടെ സർക്കാർ വീഴുമെന്ന പ്രസ്താവന ബി.ജെ.പി. നേതാക്കൾ ആവർത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us