മഡിവാളയിൽ പുലർച്ചെ ബസിറങ്ങിയ മലയാളി യുവാവിന്റെ മൊബൈൽ തട്ടിയെടുത്തു

ബെംഗളൂരു: മഡിവാളയിൽ പുലർച്ചെ ബസിറങ്ങിയ മലയാളി യുവാവിന്റെ മൊബൈൽ,  ബൈക്കിലെത്തിയ മോഷ്ടാക്കൾ തട്ടിയെടുത്തു. കണ്ണൂർ  സ്വദേശി വൈശാഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നുള്ള സ്വകാര്യബസിലെത്തിയ വൈശാഖ് മഡിവാളയിലിറങ്ങി മൊബൈലിൽ ഒലെ കാബ് ബുക്ക് ചെയ്യുന്നതിനിടെയാണ് സംഭവം.

പുണെയിലെ ഒരു കമ്പനിയിൽ സർവീസ് എൻജിനീയറായ വൈശാഖ് കമ്പനി ആവശ്യത്തിനായാണ് വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയത്. പുലർച്ചെ 5.15-ഓടെ മഡിവാളയിൽ ബസിറങ്ങിയ വൈശാഖ് മൊബൈലിൽ ഒലെ കാബ് ബുക്ക് ചെയ്തു. ഈ സമയം അതിവേഗത്തിൽ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ടംഗസംഘം മൊബൈൽ തട്ടിയെടുത്ത് വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.

തുടർന്ന് മഡിവാള പോലീസ് സ്റ്റേഷനിലെത്തിയ വൈശാഖ് പോലീസിന്റെ നിർദേശമനുസരിച്ച് ഇ- ലോസ്റ്റ് എന്ന ആപ്പിൽ നഷ്ടപ്പെട്ട മൊബൈൽ സംബന്ധിച്ച വിവരങ്ങൾ നൽകി. 40,000-ത്തോളം രൂപ വിലയുള്ള ഫോൺ പത്തുദിവസം മുമ്പാണ് വാങ്ങിയത്.

സ്വകാര്യ ബസുകൾ നിർത്തുന്ന മഡിവാള, കലാശിപാളയം തുടങ്ങിയ പ്രദേശങ്ങൾ സ്ഥിരമായി കവർച്ചകൾ നടക്കുന്നകേന്ദ്രങ്ങളാണ്. നേരത്തേ പ്രദേശത്ത് സി.സി. ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ച് നിരീക്ഷണ സംവിധാനം ശക്തമാക്കിയിരുന്നെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരാണ് കവർച്ചയ്ക്ക് ഇരയാകുന്നതിൽ ഭൂരിഭാഗവും.

പോലീസ് പട്രോളിങ്ങിന്റെ കുറവും പരാതി നൽകിയാലും അന്വേഷണം നടത്താത്തതാണ് അക്രമം വർധിച്ചുവരുന്നതിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കഴിഞ്ഞ ജനുവരിയിൽ കോട്ടയം സ്വദേശിയായ സ്ത്രീയുടെ പണവും രേഖകളുമടങ്ങിയ ബാഗ് കലാശിപാളയത്തുവെച്ച് സമാനമായ രീതിയിൽ നഷ്ടപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us