ആവേശത്തിൽ തുടങ്ങി, പക്ഷെ വീണ്ടും നിരാശയിൽ അവസാനിച്ചു; ബെംഗളൂരുവിന് അഞ്ചാം തോൽവി.

ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കഷ്ടകാലം തീരുന്നില്ല. സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരത്തിലും ആര്‍സിബിക്കു തോല്‍വി നേരിട്ടു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കോലിക്കൂട്ടത്തിന്റെ അന്തകരായത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ സംഹാര താണ്ഡവം ആര്‍സിബിയുടെ കഥ കഴിച്ചു.

ആദ്യം ബാറ്റ് ചെയ്ത ശേഷം മൂന്നു വിക്കറ്റിന് 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആര്‍സിബി ആദ്യ ജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ റസ്സല്‍ 13 പന്തില്‍ ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 48 റണ്‍സാണ് വാരിക്കൂട്ടിയത്. 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യം മറികടന്നു.

അവസാന നാലോവറില്‍ 71 റണ്‍സ് കെകെആര്‍ അടിച്ചെടുത്തു. 17ാം ഓവര്‍ വരെ ആര്‍സിബി വിജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ 18ാം ഓവരില്‍ 23ഉം തൊട്ടടുത്ത ഓവറില്‍ 29ഉം റണ്‍സ് കെകെആര്‍ അടിച്ചുകൂട്ടിയതോടെ ജയം ആര്‍സിബിയില്‍ നിന്നും വഴുതിപ്പോയി. റസ്സലിനെക്കൂടാതെ ക്രിസ് ലിന്‍ (43), നിതീഷ് റാണ (33), റോബിന്‍ ഉത്തപ്പ (33) എന്നിവരും കെകെആര്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ടിം സോത്തിയെറിഞ്ഞ 19ാം ഓവറില്‍ 29 റണ്‍സ് റസ്സല്‍ വാരിക്കൂട്ടി. നാലു പടുകൂറ്റന്‍ സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി നായകന്‍ വിരാട് കോലിയുടെയും (84) എബി ഡിവില്ലിയേഴ്‌സിന്റെയും (63) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ആര്‍സിബിയെ ശക്തമായ നിലയിലെത്തിച്ചത്. വെറും 49 പന്തിലാണ് ഒമ്പത് ബൗണ്ടറികലും രണ്ടു സിക്‌സറുമടക്കം കോലി 84 റണ്‍സ് വാരിക്കൂട്ടിയതെങ്കില്‍ 32 പന്തില്‍ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും എബിഡി പറത്തി. രണ്ടാം വിക്കറ്റില്‍ കോലി-എബിഡി സഖ്യം ചേര്‍ന്നെടുത്ത 108 റണ്‍സാണ് ആര്‍സിബിയുടെ ഇന്നിങ്‌സിന് അടിത്തറയിട്ടത്.

പാര്‍ഥീവ് പട്ടേലാണ് (25) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച മാര്‍ക്കസ് സ്‌റ്റോയ്ണിസാണ് 28 (13 പന്ത്, 3 ബൗണ്ടറി, 1 സിക്‌സര്‍) ആര്‍സിബിയുടെ സ്‌കോര്‍ 200 കടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us