കര്‍ണാടകയില്‍ “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കണ്ടു; റാം ഷിന്‍ഡേ

മുംബൈ: കര്‍ണാടകയില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതികളില്‍ ബിജെപി വിജയം കാണുന്നതായി സൂചനകള്‍.

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ചാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി നടപ്പാക്കിയതെന്നാണ് വിവരം.

എന്നാല്‍, കര്‍ണാടകയില്‍ “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കണ്ടു വരുന്നതായി ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ റാം ഷിന്‍ഡേ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസ് ജെഡിഎസ്-സര്‍ക്കാര്‍ തകരുമെന്നും റാം ഷിന്‍ഡേ വിശദമാക്കി.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ്-സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്‌. നാഗേഷും ജെഡിഎസ് കോണ്‍ഗ്രസ് മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് ആരോപിച്ച എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുന്ന കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. നിലവില്‍ ഇവര്‍ മുംബൈയിലാണ്.

അതേസമയം, കര്‍ണാടകയില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കേണ്ടത് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുന്നതിന് പാര്‍ട്ടിക്ക് നിര്‍ണായകമാണ്. സംസ്ഥാന ഭരണം കൈയില്‍ ഉണ്ടെങ്കില്‍ അത് എളുപ്പമാണെന്ന് കണക്കുക്കൂട്ടലാണ് ബിജെപി ദേശീയ നേതൃത്വത്തിനുള്ളത്. ഇതോടെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും മുംബൈയിലെ ഹോട്ടലില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ട്.

ഭരണം നഷ്ടമാകുന്നതോടെ ജെഡിഎസ് ഒറ്റയ്ക്ക് മത്സരിക്കുകയോ അല്ലെങ്കില്‍ എന്‍ഡിഎയില്‍ ചേരുകയോ വേണ്ടി വരും. ഇതോടെ കോണ്‍ഗ്രസിനെ അപ്രസക്തരാക്കാന്‍ സാധിക്കും. അതിനായി അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണെന്ന് മുതിര്‍ന്ന ബിജെപി എംഎല്‍എ പറഞ്ഞു. നേരത്തെ, കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us