പ്രസാദത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി;12 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാര്‍ അറസ്റ്റില്‍.

ബെംഗളൂരു : ചാമരാജന​ഗറിൽ ക്ഷേത്രത്തിലെ പ്രസാദത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 പേർ മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്രം മാനേജർ ഉൾപ്പെടെ രണ്ട് ക്ഷേത്രം ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഭക്ഷണത്തിൽ പുറത്തുനിന്ന് കീടനാശിനി കലർത്തി എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിന ചടങ്ങിൽ വിളമ്പിയ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. 90 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൈസൂരു, കൊല്ലഗാൽ എന്നിവിടങ്ങളിലെ ആശുപത്രികളിൽ 14 പേർ വെന്‍റിലേറ്ററിൽ തുടരുകയാണ്. 11 പേരുടെ മരണം സർക്കാർ സ്ഥിരീകരിച്ചു. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണതായി റിപ്പോര്‍ട്ടുണ്ട്.

പുതിയ കെട്ടിടം നിർമ്മിക്കുന്നതിനെ ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതാണോ കാരണം എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ രാവിലെ പത്തരയോടെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത് പ്രസാദം കഴിച്ചവരില്‍ പലരും അവശനിലയിലാവുകയായിരുന്നു. ഇന്നലെ അമ്പലത്തില്‍ വിശേഷാല്‍ പൂജയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയേറ്റത്. പൂജാ വേളകളില്‍ ക്ഷേത്രത്തില്‍ പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണവും വിതരണം ചെയ്യാറുണ്ട്. ഇത്തരത്തില്‍ എത്തിച്ച ഭക്ഷണത്തില്‍ വിഷം കലര്‍ന്നിരുന്നോയെന്ന് സംശയമുള്ളതായി പൊലീസ് പറഞ്ഞു.

കുറ്റക്കാർ ആരായിരുന്നാലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചാമരാജനഗർ ജില്ലയുടെ ചുമതലയുള്ള മന്ത്രി പുട്ടരംഗ ഷെട്ടി അറിയിച്ചു. പൊലീസ് സംഭവം അന്വേഷിക്കുകയാണ്. രണ്ട് വിഭാഗങ്ങൾ തമ്മിൽ ഇവിടെ തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ സംഭവമെന്നും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചെലവും സർക്കാർ വഹിക്കും. മൈസൂരുവിൽ ക്യാമ്പ് ചെയ്യുകയാണ് മുഖ്യമന്ത്രി കുമാരസ്വാമി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us