ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

ന്യൂഡല്‍ഹി: ഒരു ലക്ഷത്തോളം കര്‍ഷകര്‍ അണിനിരക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിന് മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി.

207 കര്‍ഷകസംഘടനകളുടെ കൂട്ടായ്മയാണ് കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതി. പ്രക്ഷോഭത്തിനു പിന്തുണയുമായി പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വേദിയിലെത്തും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിര്‍മിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങള്‍. മാർച്ചിന് മുന്നോടിയായി ദില്ലിയുടെ നാല് അതിരുകളിൽ നിന്ന്  പുറപ്പെട്ട ജാഥകൾ രാംലീലാ മൈതാനിയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.

ഗുരു ഗ്രാം, നിസാമുദീന്‍, ആനന്ദ് വിഹാര്‍, മജ്‌നു കാ ടില്ല എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച കര്‍ഷകര്‍ ഇന്നലെ ഉച്ചയോടെ രാംലീലാ മൈതാനിയിലേക്ക് പുറപ്പെട്ടു. രാത്രി വിവിധ ഗ്രാമങ്ങളില്‍ നിന്നെത്തിയ കലാസംഘം അവതരിപ്പിച്ച സാംസ്‌കാരികപരിപാടികള്‍ അരങ്ങേറി. തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടായിരുന്നു പദയാത്ര.

കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹികപ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണ റോയ് തുടങ്ങിയവര്‍ വിവിധ പദയാത്രകള്‍ക്ക് നേതൃത്വം നല്‍കി. ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യവുമായി എത്തി.

സിപിഎം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്‍റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍.ഡി.എ. കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us