“തൃപ്തി ദേശായി ഭക്തയല്ല വെറും ആക്ടിവിസ്റ്റ്,തിരിച്ചയക്കുന്നതാണ് നല്ലത്”.

പമ്പ: ശബരിമല സന്ദർശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ തിരിച്ചയക്കുന്നതാണ് നല്ലതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ‍.  ആക്ടിവിസ്റ്റുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാണ്. തൃപ്തി ദേശായി ആക്ടിവിസ്റ്റാണെന്നും വേണ്ടപ്പെട്ടവര്‍ കാര്യങ്ങൾ മനസ്സിലാക്കി തൃപ്തിയെ തിരിച്ചയക്കണമെന്നും എ. പത്മകുമാർ ആവശ്യപ്പെട്ടു.

അതേസമയം, ശബരിമലയിൽ നട അടച്ചതിന് ശേഷം കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാണിച്ച് പൊലീസ് നൽകിയ നോട്ടീസിൽ ദേവസ്വംബോർഡിന് കടുത്ത അതൃപ്തിയാണ് ഉള്ളത്. നോട്ടീസിലെ നിർദേശങ്ങൾ പമ്പയിൽ ചേർന്ന ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്തു. പൊലീസ് നിർദേശിച്ച ചില നിയന്ത്രണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് വ്യക്തമാക്കി. രാത്രിയിലെ നെയ്യഭിഷേകത്തിന് നിയന്ത്രണങ്ങൾ ബുദ്ധിമുട്ടാണ്. ഹരിവരാസനം പാടി നട അടച്ച ശേഷം സന്നിധാനത്ത് നിൽക്കരുതെന്ന നിർദേശം ചില ഭക്തരെയെങ്കിലും ബുദ്ധിമുട്ടിച്ചേക്കാം. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാം പൊലീസ് നോട്ടീസ് നൽകിയത്. നിർദേശങ്ങൾ പരിഗണിക്കാമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

പ്രളയത്തിന് ശേഷം പരിമിതമായ സൗകര്യങ്ങൾ മാത്രമേ പമ്പയിലുള്ളൂ എന്നും, ഉള്ളതു വച്ച് പരമാവധി സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് സന്നിധാനത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊലീസ് ദേവസ്വം ബോർഡിന് നോട്ടീസ് നൽകിയിരുന്നു. രാത്രി പത്ത് മണിയ്ക്ക് ശേഷം അപ്പം – അരവണ കൗണ്ടർ തുറക്കരുതെന്നാണ് പൊലീസ് ദേവസ്വം ബോർഡിന് നിർദേശം നൽകിയിരിക്കുന്നത്. അന്നദാനകേന്ദ്രങ്ങൾ രാത്രി 11 മണിയ്ക്ക് അടക്കണം. ഹോട്ടലുകൾ അടക്കമുള്ള കച്ചവടസ്ഥാപനങ്ങൾ നട അടച്ച ശേഷം തുറന്ന് പ്രവർത്തിക്കരുത്. മുറികൾ വാടകയ്ക്ക് കൊടുക്കരുതെന്നും ദേവസ്വം ബോർഡ് അധികൃതർക്ക് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us