ദക്ഷിണേന്ത്യയില്‍ വിജയക്കൊടി പാറിക്കാന്‍ വെമ്പുന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

കര്‍ണാടക: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ വിജയക്കൊടി പാറിക്കാന്‍ വെമ്പുന്ന ബിജെപിയ്ക്ക് കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി. സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍നേടി കോണ്‍ഗ്രസ്‌  ഏറ്റവും വലിയ ഒറ്റകക്ഷിയായി.

കര്‍ണാടകയിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 2527 വാര്‍ഡുകളില്‍  946 സീറ്റില്‍ കോണ്‍ഗ്രസ്‌ വിജയിച്ചു. ബിജെപിയ്ക്ക് 875 സീറ്റിലാണ്‌ വിജയിക്കാനായത്. അതേസമയം, നിയമസഭാ സഖ്യകക്ഷിയായ ജെഡിഎസ് 345 സീറ്റിലും വിജയിച്ചു.

കര്‍ണാടകയിലെ വിജയം സഖ്യ സര്‍ക്കാരിന് ജനങ്ങള്‍ നല്‍കുന്ന പിന്തുണയാണ് വിളിച്ചറിയിക്കുന്നത്. 1291 സീറ്റുകളാണ് കോണ്‍ഗ്രസും ജെഡിഎസും കൈക്കലാക്കിയത്. അതേസമയം, സഖ്യ സര്‍ക്കാരിന്‍റെ ഭരണത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ തൃപ്തരാണെന്നതിന്‍റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം എന്ന് കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കില്ലെന്ന് അത്മവിശ്വാസത്തോടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്ദ്യുയൂരപ്പയും പ്രതികരിച്ചു.

ഉത്തരേന്ത്യയില്‍ ബിജെപിയുടെ ജനസമ്മിതി കുറയുന്നതായി അടുത്തിടെ പുറത്തുവന്ന ചില സര്‍വേ ഫലങ്ങള്‍ സൂചിപ്പിച്ചിരുന്നു. ഇതിന്‍റെ വെളിച്ചത്തില്‍ ഉത്തരേന്ത്യയില്‍ ഉണ്ടാവാനിരിക്കുന്ന നഷ്ടം ദക്ഷിണേന്ത്യയില്‍ പരിഹരിക്കാമെന്ന ബിജെപിയുടെ വ്യാമോഹത്തിന് കടിഞ്ഞാനിടുന്നതാണ് കര്‍ണാടക തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം.

ലോക്സഭാ തിരഞ്ഞെടുപ്പിലും ജെഡിഎസ് കോണ്‍ഗ്രസ് സഖ്യ൦ നിലനിന്നാല്‍ അത് ബിജെപിയ്ക്ക് വന്‍ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us