യു.പി.എ സര്‍ക്കാര്‍ പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: കേരളത്തിന് വിദേശ സഹായം നിരസിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കം പൊളിയുന്നു. വിദേശ സഹായം സ്വീകരിക്കാന്‍ നിലവിലെ നയം തടസമാണെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.

നിലവിലെ നയത്തിൽ മാറ്റം വരുത്തില്ലെന്നും വിദേശസഹായം സ്വീകരിക്കില്ലെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യ വിദേശ സഹായം തേടിയിട്ടില്ല എന്നതായിരുന്നു.

എന്നാല്‍, ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനു വിദേശ സഹായം സ്വീകരിച്ചിട്ടുണ്ടെന്നു മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു പറഞ്ഞു. വിദേശ സഹായം സ്വീകരിക്കുന്നതില്‍നിന്നു കേന്ദ്ര സര്‍ക്കാരിനെ തടയുന്ന ഘടകങ്ങളൊന്നുമില്ലെന്നും ദീര്‍ഘകാലത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണു കേരളത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു വിദേശ രാജ്യങ്ങളില്‍ നിന്നും യു.പി.എ സര്‍ക്കാര്‍ സഹായം തേടിയിരുന്നില്ലെങ്കിലും ദുരിതബാധിത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനു വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. വിദേശ സഹായത്തിന്‍റെ പേരില്‍ വിദേശ ഏജന്‍സികളുടെ സാന്നിധ്യം ഇന്ത്യയിലുണ്ടാകുന്നതു തടയുക മാത്രമാണു മന്‍ മോഹന്‍ സിംഗ് ചെയ്തത്. വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ തടയുന്ന ഘടകങ്ങളൊന്നുമില്ല. ദീര്‍ഘകാലത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളാണു കേരളത്തില്‍ വേണ്ടത്. അതുകൊണ്ടു തന്നെ യു.എ.ഇ വാദ്ഗാനം ചെയ്ത സഹായം സ്വീകരിക്കുന്നതില്‍ എന്തു തെറ്റാണുള്ളത്’ സഞ്ജയ് ബാരു ചോദിച്ചു.

ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ സവിശേഷ ബന്ധമാണ് ഉള്ളതെന്നും മലയാളികളോട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമാണുള്ളതെന്നും നേരത്തെ ബാരു ട്വീറ്റ് ചെയ്തിരുന്നു. സാധാരണ സഹായവും ദുരിതകാലത്തെ സഹായവും തമ്മില്‍ വേര്‍തിരിച്ചു കാണണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവച്ചു.

അതേസമയം കേരളത്തിന് വിദേശ സഹായം നിരസിക്കാന്‍ കേന്ദ്ര നയം തടസമാണെന്ന വാദം നിഷേധിച്ച് വിദേശകാര്യ വിദഗ്ധര്‍ രംഗത്തെത്തി. പുനരധിവാസത്തിന് വിദേശ സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ശിവശങ്കര്‍ മേനോനും നിരുപമ റാവുവും അഭിപ്രായപ്പെട്ടു.

കേരളത്തിന് ലഭിച്ച വിദേശസഹായം സ്വീകരിക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us