തീവണ്ടി ചതിച്ചത് കാരണം പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും.

ബെംഗളൂരു: തീവണ്ടി വൈകിയതിനെത്തുടർന്ന് പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഹുബ്ബള്ളിയിൽ നിന്നും വടക്കൻ കർണാടകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നുമുള്ള മൂവായിരത്തോളം പേർക്കായിരുന്നു കഴിഞ്ഞ ദിവസം തീവണ്ടി വൈകിയതിനാൽ പരീക്ഷ എഴുതാൻ സാധിക്കാതിരുന്നത്.

ഞായറാഴ്ച രാവിലെ 10.30-നായിരുന്നു പരീക്ഷ. എന്നാൽ, രാവിലെ 6.25-ന് ബെംഗളൂരുവിൽ എത്തേണ്ട റാണി ചെന്നമ്മ എക്സ്‌പ്രസ് ഉച്ചകഴിഞ്ഞ് മൂന്നിനാണ് എത്തിയത്. പരീക്ഷ എഴുതാൻ പറ്റാത്തത് ഉദ്യോഗാർഥികളുടെ കാരണം കൊണ്ടല്ലാത്തതിനാൽ വീണ്ടും പരീക്ഷ നടത്താമെന്ന് സർക്കാർ അറിയിക്കുകയായിരുന്നു. വടക്കൻ കർണാടകത്തിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ സൗകര്യാർഥം ഹുബ്ബള്ളിയിൽ തന്നെ പരീക്ഷ നടത്തുമെന്നും സമാന രീതിയിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീണ്ടും പരീക്ഷാ സൗകര്യമൊരുക്കാൻ ഉദ്യോഗാർഥികളോട് തീവണ്ടി ടിക്കറ്റിന്റെയും ഹാൾ ടിക്കറ്റിന്റെയും പകർപ്പ് ഹാജരാക്കാൻ ഹുബ്ബള്ളി – ധാർവാഡ് പോലീസ് കമ്മിഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്ക് തീവണ്ടിയുടെ എൻജിൻ തകരാറിലായതിനെത്തുടർന്നാണ് റാണി ചെന്നമ്മ എക്സ്‌പ്രസിന് സമയത്ത് ഓടിയെത്താൻ സാധിക്കാത്തതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

തീവണ്ടി ആദ്യം കുറച്ചുനേരം വൈകിയപ്പോൾ യാത്രക്കാർ തീവണ്ടിക്ക് കല്ലെറിയുകയും തുടർച്ചയായി ചങ്ങല വലിക്കുകയും ചെയ്തിരുന്നു. യാത്രക്കാർ പ്രകോപിതരായില്ലായിരുന്നുവെങ്കിൽ തീവണ്ടി ഉച്ചകഴിഞ്ഞ് മൂന്നര വരെ വൈകില്ലായിരുന്നുവെന്നും രാവിലെ എട്ടരയ്ക്കുതന്നെ ബെംഗളൂരുവിലെത്തുമായിരുന്നുവെന്നും ഹുബ്ബള്ളി ഡിവിഷണൽ റെയിൽവേ മാനേജർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us