ഡോക്ടര്‍മാരുടെ പണിമുടക്കിന് വിലയായി നല്‍കേണ്ടി വന്നത് ഒരു കുരുന്നിന്റെ ജീവന്‍!

ബെംഗളൂരു : ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഡോക്ടർമാർ നടത്തിയ പണിമുടക്കിനെ തുടർന്നു ചികിൽസ ലഭിക്കാതെ നവജാതശിശു മരിച്ചു. 12 മണിക്കൂർ നീണ്ടുനിന്ന സമരത്തിൽ ചികിൽസ കിട്ടാതെ പതിനായിരക്കണക്കിനു രോഗികളാണ് വലഞ്ഞത്. സ്വകാര്യ ആശുപത്രികളിലെ ഔട്ട് പേഷ്യന്റ് (ഒപി) സംവിധാനം സ്തംഭിച്ചു.

ഗോഖക്കിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നു ബെളഗാവിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസ ലഭിക്കാതെ മരിക്കുകയായിരുന്നെന്നു പിതാവ് പറയുന്നു. ഡ്യൂട്ടി ഡോക്ടർമാർ സമരത്തിലായതിനാൽ കുട്ടിയെ പരിശോധിക്കാൻ ഒപി വിഭാഗത്തിൽ ആരുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയെ ഇല്ലാതാക്കി പകരം ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ അവതരിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും ഇന്നലെ പ്രതിഷേധവുമായി നിരത്തിലിറങ്ങി.

ബിൽ ജനാധിപത്യ വിരുദ്ധമാണെന്നും പാവപ്പെട്ടവർക്കു മെച്ചപ്പെട്ട ചികിൽസ നിഷേധിക്കുന്നതാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സമരത്തിൽനിന്ന് പ്രസവ വിഭാഗത്തെയും അത്യാഹിത വിഭാഗത്തെയും ഒഴിവാക്കിയിരുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കർണാടക ഘടകം അറിയിച്ചു.

രാവിലെ ആറിന് ആരംഭിച്ച സമരം വൈകിട്ട് ആറുവരെ നീണ്ടു നിന്നു. ചില സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രികളും ഡോക്ടർമാരുടെ സമരത്തിന് പിന്തുണ നിൽകിയെന്നും സമരക്കാർ അവകാശപ്പെട്ടു. അതേസമയം ബെംഗളൂരുവിലെ എംഎസ് രാമയ്യ മെഡിക്കൽ കോളജ് ആശുപത്രി, കൊളംബിയ ഏഷ്യ ആശുപത്രി തുടങ്ങിയ ആശുപത്രികളിൽ പുറത്തുനിന്നെത്തിയ രോഗികൾക്കു ചികിൽസ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നില്ല. പ്രതിഷേധത്തെ കുറിച്ച് തങ്ങൾക്ക് അറിവുണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us