കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ…

മോസ്‌കോ: വീണ്ടുമൊരു അട്ടിമറി മണത്ത റഷ്യന്‍ ലോകകപ്പിന്റെ അവസാന പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്കു മുന്നേറി. സ്വീഡനാണ് അവസാന എട്ടിലെ അവരുടെ എതിരാളി. കളിയും കൈയാങ്കളിയുമെല്ലാം കണ്ട പോരാട്ടത്തില്‍ 4-3നാണ് ഷൂട്ടൗട്ടില്‍ ത്രീ ലയണ്‍സ് ജയിച്ചു കയറിയത്. നിശ്ചിത സമയത്തും അധികസമയത്തും സ്‌കോര്‍ 1-1 ആയിത്തന്നെ തുടര്‍ന്നതോടെയാണ് വിജയികളെ തീരുമാനിക്കാന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടി വന്നത്.

കൊളംബിയക്കുവേണ്ടി ഫാൽക്കാേവോ, ക്വാഡ്രാഡോ, മുറിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോർദൻ പിക്ക്ഫോർഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിനുവേണ്ടി ഹാരി കെയ്ൻ, റാഷ്ഫോർഡ്, ട്രിപ്പിയർ, ഡീർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹെൻഡേഴ്സന്റെ കിക്ക് കൊളംബിയൻ ഗോളി ഓസ്പിന തടഞ്ഞിട്ടു.

ഇംഗ്ലണ്ടിന്റെ ഹെന്‍ഡേഴ്‌സണിന്റെ കിക്ക് ഒസ്പിന തടഞ്ഞതോടെ കൊളംബിയക്ക് ഷൂട്ടൗട്ടില്‍ മുന്‍തൂക്കം ലഭിച്ചതാണ്. എന്നാല്‍ അവസാന രണ്ട് കിക്കുകള്‍ പാഴാക്കി കൊളംബിയ അതു കളഞ്ഞുകുളിച്ചു. ഇംഗ്ലണ്ടാകട്ടെ പെനാല്‍റ്റി ഷൂട്ടൗട്ടെന്ന ശാപം മായ്ച്ചു കളഞ്ഞു. ലോകകപ്പില്‍ മൂന്നു തവണ ഷൂട്ടൗട്ടില്‍ പുറത്തായ ഇംഗ്ലണ്ട് നാലാം തവണ അതിജീവിക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായിരുന്നു. തുടക്കത്തിലെ ആധിപത്യം ഇംഗ്ലണ്ടിന് കളിയിലുടനീളം സ്ഥാപിക്കാനായില്ല. അതേ സമയം ഇംഗ്ലീഷ് പ്രതിരോധനിരയുടെ കരുത്ത് പ്രകടമാവുകയും ചെയ്തു. ഫാല്‍ക്കവോയുടേയും ക്വിന്റെറോയുടേയും ക്വാഡ്രാഡോയുടെ മുന്നേറ്റത്തിന് പലപ്പോഴും ഇംഗ്ലീഷ് ബോക്‌സ് വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. മറുഭാഗത്ത് ഹാരി കെയിനും സ്‌റ്റെര്‍ലിങിനും തുടരെ തുടരെ അവസരങ്ങള്‍ തേടിയെത്തി. പന്ത് വലയിലെത്തിയില്ലെന്ന് മാത്രം. മത്സരത്തിനിടെ പലതവണ കൊളംബിയന്‍ ഇംഗ്ലീഷ് താരങ്ങള്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും കൈയാങ്കളിയിലെത്തുകയും ചെയ്തു. കൊളംബിയന്‍ താരങ്ങള്‍ക്ക് ആറും ഇംഗ്ലണ്ട് താരങ്ങള്‍ക്ക് രണ്ടും മഞ്ഞ കാര്‍ഡുകളാണ് വാങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us