ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. ബെല്‍ജിയം എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ വീഴ്ത്തി.

കാലിനിന്‍ഗാര്‍ഡ്: ഫിഫ ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ജിയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ കിരീട ഫേവറിറ്റുകളിലൊന്നായ ഇംഗ്ലണ്ടിന് അപ്രതീക്ഷിത തോല്‍വി. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതു ശക്തിളായ ബെല്‍ജിയമാണ് എതിരില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. വിരസമായ ആദ്യ പകുതിക്ക് ശേഷം 51-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ വിജയഗോള്‍ വന്നു.

ഈ ലോകകപ്പില മനോഹരമായ ഗോളുകളിലൊന്നിലൂടെ ജനുസാജാണ് ബെല്‍ജിയത്തിന് വിജയം സമ്മാനിച്ചത്. യൂറി ടീല്‍മാന്‍ലിന്റെ പാസ്സില്‍ ഇംഗ്ലീഷ് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് ബോക്സിന്റെ വലതു മൂലയില്‍ നിന്ന് ജനുസാജ് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലതു മൂലയിലേക്ക് തുളഞ്ഞു കയറി. ഇംഗ്ലീഷ് ഗോളി പിക്ക്ഫോണ്ട് പന്ത് തടയാനായി ഉയര്‍ന്നു ചാടിയെങ്കിലും ഫലമുണ്ടായില്ല. 23-കാരനായ ജനുസാജ് റയല്‍ സൊസൈദാദിന്റെ താരമാണ്.

ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് നേരത്തേ പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചിരുന്നതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇംഗ്ലണ്ടും ബെല്‍ജിയവും ഇറക്കിയത്. സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി റിസര്‍വ് ടീമിലെ കളിക്കാര്‍ക്ക് ഇരുടീമും അവസരം നല്‍കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നു ജയങ്ങളോടെ ബെല്‍ജിയം ഗ്രൂപ്പ് ചാംപ്യന്‍മാരായപ്പോള്‍ രണ്ടു ജയവും ഒരു തോല്‍വിയുമടക്കം ആറു പോയിന്റുമായി ഇംഗ്ലണ്ട് റണ്ണറപ്പുകളായി.

ഇതോടെ ലോകകപ്പിലെ ഗ്രൂപ്പുഘട്ടം പൂര്‍ത്തിയായി. ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളാണ്. ഇന്ന് മല്‍സരമില്ല. ശനിയാഴ്ച ആദ്യ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ഫ്രാന്‍സുമായും രണ്ടാം പ്രീക്വാര്‍ട്ടറില്‍ ഉറുഗ്വേ പോര്‍ച്ചുഗലുമായും കൊമ്പുകോര്‍ക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us