മലയാളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് അറുതിയില്ല;ബാനസവാടി റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിനിറങ്ങിയ മലയാളി യുവാവിനെ  കത്തികൊണ്ട് ആക്രമിച്ചു കൊള്ളയടിച്ചു.

ബെംഗളൂരു: ബാനസവാടി റെയിൽവേ സ്റ്റേഷനിൽ പുലർച്ചെ ട്രെയിനിറങ്ങിയ മലയാളി യുവാവിനെ  കത്തികൊണ്ട് ആക്രമിച്ചു കൊള്ളയടിച്ചു. പാലക്കാട് നെൻമാറ സ്വദേശി ഷെരീഫ് (38) ആണ് കവർച്ചയ്ക്കിരയായത്. 7000 രൂപയും മൊബൈൽ ഫോണും എടിഎം കാർഡും ഡ്രൈവിങ് ലൈസൻസുമാണ് ബൈക്കിലെത്തിയ സംഘം പിടിച്ചെടുത്തത്. കവർച്ച തടയാനുള്ള ശ്രമത്തിനിടെ കത്തി ഉപയോഗിച്ച് അക്രമികൾ ഷെരീഫിനെ ആക്രമിച്ചു.

എറണാകുളത്ത് നിന്ന് ആഴ്ചയിൽ മൂന്നു ദിവസം സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ട്രെയിൻ ബാനസവാടിയിലേക്ക് സർവീസ് വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണു പുതിയ സംഭവം. ഫ്രേസർ ടൗണിലെ ഹോട്ടലിൽ ജീവനക്കാരനായ ഷെരീഫ് എറണാകുളത്തു നിന്നുള്ള സൂപ്പർഫാസ്റ്റ് ട്രെയിനിൽ പുലർച്ചെ നാലിനാണ് ബാനസവാടിയിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് മെയിൻ റോഡിലേക്ക് നടക്കുന്നതിനിടെ മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേർ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇതിലൊരാൾ കത്തിയെടുത്ത് വീശി.

പഴ്സിലുണ്ടായിരുന്ന പണവും രേഖകളും എടുത്തതിനു ശേഷം മൊബൈൽ ഫോണും പിടിച്ചുവാങ്ങിയാണ് സംഘം മുങ്ങിയത്. ബാനസവാടി പൊലീസിൽ പരാതി നൽകി.എറണാകുളത്ത് നിന്നുള്ള സൂപ്പർഫാസ്റ്റ് ട്രെയിൻ കഴിഞ്ഞ ജനുവരി മുതലാണ് ബാനസവാടിയിലേക്ക് സർവീസ് വെട്ടിച്ചുരുക്കിയത്. തുടർ യാത്രാസൗകര്യങ്ങളുള്ള ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികൾ വൈകുന്നതും മലയാളി യാത്രക്കാരുടെ ദുരിതം കൂട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us