പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന് ഇത് പൊന്നും ജയം.

നിഷ്നി നോവ്ഗൊറോഡ്‌: ലോകകപ്പ് ഗ്രൂപ്പ് എഫിലെ രണ്ടാമത്തെ ദക്ഷിണ കൊറിയ- സ്വീഡന്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഗോളിന് സ്വീഡന്‍ ജയിച്ചു. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലോകകപ്പ് കളിക്കാനെത്തിയ സ്വീഡന് ഇത് പൊന്നും ജയമാണ്.

അറുപത്തിയഞ്ചാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് എടുത്ത പെനാല്‍റ്റിയാണ് സ്വീഡനെ തുണച്ചത്. ദക്ഷിണ കൊറിയയുടെ കി മിന്‍ വൂന്‍റെ ഫൗളില്‍ റഫറി ആദ്യം കണ്ണടച്ചെങ്കിലും പിന്നീട് തീരുമാനം വീഡിയോ അമ്പയര്‍ക്ക് വിടുകയായിരുന്നു.

തീര്‍ത്തും നിരാശാജനകമായിരുന്നു കൊറിയയുടെ കളി. ഒട്ടും ഭാവനയുണ്ടായിരുന്നില്ല അവരുടെ നീക്കങ്ങള്‍. ചിലപ്പോഴൊക്കെ ഗോള്‍മുഖത്ത് എത്തുകയും പോസറ്റിലേയ്ക്ക് നല്ല ചില ഷോട്ടുകള്‍ ഉതിര്‍ത്തുവെങ്കിലും അതൊന്നും ലക്ഷ്യം ഭേദിക്കാന്‍ പോന്നതായില്ല. അതിവേഗത്തിലുളള പ്രത്യാക്രമണങ്ങളായിരുന്നു അവരുടെ തറുപ്പുചീട്ട്. എന്നാല്‍, ഇതിന് ചിറകെട്ടാന്‍ സ്വീഡന്‍ മറന്നില്ല. ആക്രമണത്തില്‍ പ്രതീക്ഷിച്ച ഫോം പുലര്‍ത്താന്‍ കഴിയാതിരുന്ന സ്വീഡന്‍ പ്രതിരോധത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല.

നിലവാരമുള്ള കളി പുറത്തെടുക്കാന്‍ ദക്ഷിണ കൊറിയയ്ക്ക് കഴിഞ്ഞില്ല. അപൂര്‍വ്വം ഷോട്ടുകള്‍ ഗോള്‍പോസ്റ്റിലേക്ക് തൊടുത്തുവെങ്കിലും ലക്ഷ്യം ഭേദിക്കാന്‍ പോന്നവയായിരുന്നില്ല. മധ്യനിരയില്‍ ശക്തികാണിച്ചെങ്കിലും ഗോള്‍മുഖത്ത് കരുത്തുകാണിയ്ക്കാന്‍ ദക്ഷിണ കൊറിയക്ക് സാധിച്ചില്ല. ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി മെക്‌സിക്കോയാണ് ഏറ്റവും മുന്നില്‍. നിലവിലുള്ള ചാംപ്യന്മാരെ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു മെക്‌സിക്കോ കീഴടക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us