ഹൈക്കോടതി ഇടപെട്ടു;വിവിധ ആവശ്യങ്ങളുന്നയിച്ചു നമ്മ മെട്രോ ജീവനക്കാർ ഇന്നു തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു.

ബെംഗളൂരു : വിവിധ ആവശ്യങ്ങളുന്നയിച്ചു നമ്മ മെട്രോ ജീവനക്കാർ ഇന്നു തുടങ്ങാനിരുന്ന അനിശ്ചിതകാല പണിമുടക്ക്, ഹൈക്കോടതി ഇടപെടലിനെ തുടർന്നു മാറ്റിവച്ചു. ശമ്പളം പരിഷ്കരിക്കുക, തൊഴിലാളി യൂണിയന് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളിൻമേൽ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) അനുകൂല നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണു യൂണിയൻ ഭാരവാഹികൾ പണിമുടക്കിന് ആഹ്വാനം ചെയ്തത്. എന്നാൽ ഇന്നലെ കേസ് പരിഗണിച്ച ഹൈക്കോടതി പ്രശ്നം മേയ് 28നു മുൻപു മാനേജ്മെന്റുമായി ചർച്ച ചെയ്തു പരിഹരിക്കാനും അതുവരെ സമരം ചെയ്യരുതെന്നും നിർദേശിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.

രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത്. കഴിഞ്ഞ മാസവും അവസാന നിമിഷം ഹൈക്കോടതിയുടെ ഇടപെടലിലാണു സമരം ഒഴിവായത്. സമരം ഒഴിവാക്കി ഒരുമാസംകൊണ്ട് ചർച്ചയിലൂടെ പരിഹാരം കാണാനാണ് അന്നും ഹൈക്കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ചു മാനേജ്മെന്റും യൂണിയൻ പ്രതിനിധികളും പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.

ഇന്നലെരാവിലെയാണ് പണിമുടക്കുമെന്നറിയിച്ചു ബിഎംആർസിഎല്ലിനു തൊഴിലാളി യൂണിയൻ നോട്ടിസ് നൽകിയത്. ഇതിനിടെ നമ്മ മെട്രോ സർവീസുകളെ അവശ്യ സേവനം ഉറപ്പാക്കൽ (എസ്മ) നിയമത്തിൽ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ബിഎംആർസിഎൽ കേന്ദ്രത്തിനു കത്തയച്ചിരുന്നു. സമരമുണ്ടായാൽ സർവീസുകൾ നടത്താൻ ബിഎംആർസിഎൽ 120 കരാർ ജീവനക്കാർക്കു പരിശീലനം നൽകിയിരുന്നു. സമരത്തിന് ആഹ്വാനം ചെയ്ത തൊള്ളായിരത്തോളം സ്ഥിര ജീവനക്കാരടങ്ങുന്ന സംഘമാണു ദിവസേന മൂന്നരലക്ഷത്തിലേറെ പേർ യാത്ര ചെയ്യുന്ന മെട്രോ സർവീസുക‍ൾ കൈകാര്യം ചെയ്യുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us