ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നണികള്‍.

കെ. കെ രാമചന്ദ്രന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ഒഴിവു വന്ന ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍, ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക ലിസ്റ്റ് പ്രഖ്യാപിച്ച് മൂന്ന്‍ മുന്നണികളും രംഗത്തെത്തി. സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായതോടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ചൂടുപിടിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍വ്വാഹക സമിതിയംഗം ഡി. വിജയകുമാറും, എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. എസ് ശ്രീധരന്‍ പിള്ളയുമാണ് മത്സരിക്കുന്നത്.

ശക്തമായ ത്രികോണ മത്സരത്തിനാണ് ചെങ്ങന്നൂര്‍ വേദിയാകുന്നത്‌. പി. സി വിഷ്ണുനാഥില്‍ നിന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ പോരിനിറങ്ങുന്നത്. അതേസമയം നഷ്ടപ്പെട്ട സീറ്റ് തിരികെപ്പിടിക്കാന്‍ കച്ചമുറുക്കുകയാണ് യുഡിഎഫ് പാളയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മികച്ച പ്രകടനം സാധ്യമാക്കിയ ശ്രീധരന്‍ പിള്ള പാര്‍ട്ടി നേതൃത്വത്തിന്‍റെ നിരന്തര സമ്മര്‍ദ്ദത്തിന് വിധേയനായാണ് ചെങ്ങന്നൂരില്‍ മത്സരിക്കാനിറങ്ങുന്നത്.

പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്തുന്ന രീതിയിലുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന അപവാദം നിലനില്‍ക്കുന്നതിനിടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് ചട്ടം കൂട്ടുന്നത്‌. ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കില്ലെന്ന് ബിഡിജെഎസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ശക്തമായ ആര്‍എസ്എസ് സ്വാധീനമുള്ള മണ്ഡലം എന്ന നിലയില്‍ ഒരു പരീക്ഷണത്തിന്‌ തയ്യാറാവുകയാണ്‌ ബിജെപി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us