വാടക ചോദിക്കുമ്പോള്‍ സൂക്ഷികുക;വീട്ടുടമസ്ഥനെ തല്ലി കൊന്ന് തലയറുത്ത് കുഴിച്ചിട്ടു.

ബെംഗളൂരു : വാടക നൽകുന്നതിൽ വീഴ്ച വരുത്തിയതു ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയശേഷം തല അറുത്തുമാറ്റി. നെലമംഗല കംപലിഹള്ളി സ്വദേശി മഞ്ജുനാഥ് (38) ആണു കൊല്ലപ്പെട്ടത്. തല വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുനാഥിന്റെ വാടകക്കാരൻ അൽതാഫിനെ (45) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന സംശയത്താൽ ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ 23നു വീട്ടിൽ നിന്നിറങ്ങിയ മഞ്ജുനാഥ് തിരിച്ചെത്തിയില്ല. ഭാര്യ പല്ലവിയുടെ സഹോദരൻ വയലിൽ എത്തിയപ്പോൾ മഞ്ജുനാഥിന്റെ ബൈക്ക് കണ്ടെത്തി. തുടർന്നു മഞ്ജുനാഥിനെ കാണാനില്ലെന്നു നെലമംഗല പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് അൽതാഫിനെയും മക്കളെയും ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഗൃഹോപകരണ വ്യാപാരിയായ അൽതാഫ് മഞ്ജുനാഥിന്റെ ഗോഡൗൺ വാടകക്കെടുത്തിരുന്നു.

മൂന്നുമാസമായിട്ടും വാടക നൽകാതെ വന്നതോടെ ഇയാളുമായി വാക്കുതർക്കം ഉണ്ടായി. കഴിഞ്ഞ 24നു വാക്കേറ്റത്തിനിടെയാണ് മഞ്ജുനാഥിനെ കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. തല അറുത്തുമാറ്റി സമീപത്തെ വയലിൽ കുഴിച്ചിട്ടു. മക്കളുടെ സഹായത്തോടെ ഉടൽ കെംഗേരിയിലെ അഴുക്കുചാലിൽ കൊണ്ടുപോയി തള്ളുകയും ചെയ്തു. ഉടൽ കണ്ടെത്താൻ നെലമംഗല പൊലീസ് തിരച്ചിൽ തുടങ്ങി. മഞ്ജുനാഥിന് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us