ബെംഗളൂരു : പത്താമതു ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള 2018 ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്നു വരെ നടക്കും. മേളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഏഷ്യൻ, ഇന്ത്യൻ, കന്നഡ മൽസര വിഭാഗങ്ങളിലായി 200 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്. മൊത്തം അൻപതു രാജ്യങ്ങളിൽ നിന്നുള്ള സിനിമകളുണ്ടാകും.
രാജാജിനഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസിലെ 11 സ്ക്രീനുകളിലായാണു പ്രദർശനം ഒരുക്കിയിരിക്കുന്നതെന്നു കർണാടക ചലനചിത്ര അക്കാദമി ചെയർമാൻ എസ്.വി.രാജേന്ദ്ര സിങ് ബാബു പറഞ്ഞു. ‘മനുഷ്യാവകാശവും സാമൂഹിക നീതിയും’ എന്ന പ്രമേയവുമായി പ്രത്യേക വിഭാഗമുണ്ടാകും. ലോകസിനിമ, റിട്രോസ്പെക്ടീവ്, കൺട്രി ഫോക്കസ്, ഗ്രാൻസ് ക്ലാസിക്സ്, ഹോമേജ്, ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്, നെറ്റ്വർക്ക് ഓഫ് പ്രമോഷൻ ഓഫ് ഏഷ്യൻ സിനിമ, ബയോ പിക്ചർ എന്നിവയാണു മറ്റു വിഭാഗങ്ങൾ. ഡെലിഗേറ്റ് റജിസ്ട്രേഷൻ ഈ മാസം അവസാനത്തോടെ ആരംഭിക്കും. ഓപ്പൺ കാറ്റഗറിയിൽ 600 രൂപ, വിദ്യാർഥികൾക്കും ഫിലിം സൊസൈറ്റി അംഗങ്ങൾക്കും മുതിർന്ന പൗരന്മാർക്കും 300 രൂപ എന്നിങ്ങനെയാണു ഡെലിഗേറ്റ് ഫീസ്.