കോവിഡ് വ്യാപനം തടയാൻ ബി.ബി.എം.പി.യുടെ പുതിയ നീക്കം; ഇനി വീടുകളിൽ നേരിട്ടെത്തി നിരീക്ഷണം

ബെംഗളൂരു: കോവിഡ് രോഗ വ്യാപനത്തോത് വർധിക്കുന്നതിന്റെ കാരണങ്ങളിലൊന്നായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വീട്ടിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാനുള്ള സംവിധാനമില്ലാത്തതാണ്. അതിനാൽ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്ന കോവിഡ് രോഗികളെ നിരീക്ഷിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തി ബി.ബി.എം.പി. ആരോഗ്യ വിഭാഗത്തിൽനിന്നുള്ള ജീവനക്കാരാണ് കോവിഡ് രോഗികൾ കഴിയുന്ന വീടുകളിലെത്തുക.

വീട്ടിൽ നേരിട്ടെത്തിയുള്ള നിരീക്ഷണം വരുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. കോവിഡ് രോഗികൾ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നതായും കോർപ്പറേഷന്റെ നിരീക്ഷണ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്നുമുള്ള ആരോപണങ്ങൾക്കിടെയാണ് പുതിയ സംവിധാനം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുമ്പോഴും വീട്ടിൽ കഴിയുന്ന രോഗികളുടെ അലംഭാവമാണ് ആരോഗ്യപ്രവർത്തകരെ പ്രതിസന്ധിയിലാക്കിയത്. ആരോഗ്യപ്രവർത്തകരുടെ നിർദേശം ലംഘിച്ച് നിരീക്ഷണത്തിലുള്ളവർ പൊതുസ്ഥലങ്ങളിലി
റങ്ങിയത് പ്രതിരോധ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചു.

രോഗികൾ ശുചിമുറിയുള്ള മുറിയിൽ കഴിയണമെന്നാണ് ആരോഗ്യവകുപ്പ് നിർദേശിക്കുന്നത്. രോഗികളുമായി സമ്പർക്കത്തിൽ വരുന്ന മറ്റുള്ളവർ പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. എന്നാൽ ഒറ്റമുറി മാത്രമുള്ള വീടുകളിൽ പോലും രോഗികൾ എൊസൊലേഷനിൽ കഴിയുന്നുവെന്ന് ആരോപണമുണ്ട്.

കുടുംബാംഗങ്ങളും രോഗിക്കൊപ്പംതന്നെയാണ് കഴിയുന്നത്. ഇതോടെ വീടുകൾക്കുള്ളിൽ രോഗവ്യാപനത്തിന് വഴിയൊരുങ്ങും. കുടുംബാംഗങ്ങൾ പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരിലേക്കും രോഗം പടരും. ഒരു കുടുംബത്തിലെ 22 പേർക്ക് വരെ രോഗം ബാധിച്ച കേസുകൾ നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗികൾ പുറത്തിറങ്ങുന്നതുമാത്രമല്ല, രോഗം മൂർച്ഛിക്കുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിനും നിരീക്ഷണസംവിധാനം ആവശ്യമാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us