യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.), യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജസ്റ്റിസ് നാരായണസ്വാമി, ജസ്റ്റിസ് ദിനേശ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. റെയിൽവേയുടെ ആഭ്യന്തരകാര്യമായതിനാൽ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു.

ശിവമൊഗയിലേക്കുള്ള തീവണ്ടിക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ബാനസവാടിയിലേക്ക് മാറ്റിയതെന്നാണ് റെയിൽവേയുടെ വാദം. എന്നാൽ, കണ്ണൂരിലേക്കുള്ള തീവണ്ടിയുടെ സമയക്രമം ശിവമൊഗയിലേക്കുള്ള തീവണ്ടിയെ ഒരുതരത്തിലും ബാധിക്കുന്നില്ല. പിന്നെന്തിനാണ് മലയാളികളെമാത്രം ദ്രോഹിക്കുന്ന നടപടി റെയിൽവേ സ്വീകരിച്ചതെന്ന് മലയാളികൾ ചോദിക്കുന്നു. യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽ നിന്നാക്കിയത് റെയിൽവേയുടെ ആഭ്യന്തരകാര്യമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്മാണെന്നും കെ.കെ.ടി.എഫ്. വ്യക്തമാക്കി.

കേരളത്തിലേക്കുള്ള തീവണ്ടികളോട് മാത്രമേ അവഗണനയുള്ളൂവെന്നാണ് ആരോപണം. മലയാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ നിയമപരമായുള്ള വഴിയും അടഞ്ഞതോടെ പ്രതിഷേധം ശക്തമാക്കാനാണ് കെ.കെ.ടി.എഫിന്റെ തീരുമാനം. സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ഇന്ന് ഭാരവാഹികളുടെ യോഗം ചേരുമെന്ന് ജനറൽകൺവീനർ ആർ. മുരളീധർ അറിയിച്ചു. കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയിൽനിന്ന് ആക്കിയതിനെതിരേയുള്ള പരാതി മന്ത്രി അൽഫോൻസ് കണ്ണന്താനംവഴി റെയിൽവേ മന്ത്രിക്ക് കൈമാറും.

ഷൊർണൂർ വഴി മലബാറിലേക്കുള്ള ഏകതീവണ്ടിയാണ് യശ്വന്തപുര- കണ്ണൂർ എക്സ്പ്രസ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലേക്കുള്ള പ്രധാന യാത്രാമാർഗമായ ഈ തീവണ്ടി ബാനസവാടിയിൽ നിന്നാക്കിയത് നിരവധി മലയാളികളെയാണ് ബാധിച്ചത്. റെയിൽവേയുടെ നടപടിക്കെതിരേ നഗരത്തിലെ വിവിധ മലയാളിസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കെ.കെ.ടി.എഫിന്റെ ഇന്നത്തെ യോഗത്തിനുശേഷം സമരം മുന്നോട്ടു കൊണ്ടുപോകേണ്ടതെങ്ങനെയെന്ന കാര്യം തീരുമാനിക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us