ബെംഗളൂരു: കാട്ടിഗേനഹള്ളിയിലെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന ഏഴംഗ സംഘത്തിലെ നാല് പേരെ യലഹങ്ക പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസത്തെ കൃത്യമായ ആസൂത്രണത്തിനൊടുവിൽ നടത്തിയ കവർച്ചയ്ക്ക് ശേഷം നേപ്പാൾ അതിർത്തി കടക്കാൻ ശ്രമിച്ച സംഘത്തെയാണ് പോലീസ് പിന്തുടർന്ന് പിടികൂടിയത്. സംഭവത്തിൽ ധീരേന്ദ്ര പ്രേം, അഭിഷേക്, അംബാരെ ധമായി, ദീപക് ഷാഹി എന്നിവരാണ് അറസ്റ്റിലായത്. കേസ്സിലെ പ്രധാന സൂത്രധാരനായ സഞ്ജയിനെയും ഭാര്യയെയും കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
സ്വകാര്യ കമ്പനി ജീവനക്കാരനായ ചന്ദ്രമൗലിയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. സെക്യൂരിറ്റി ജീവനക്കാരായി ജോലിയിൽ പ്രവേശിച്ചാണ് സംഘം വീടുമായി അടുത്തത്. കഴിഞ്ഞ വർഷത്തെ വരമഹാലക്ഷ്മി പൂജയ്ക്കിടെ വീട്ടിലെ സ്വർണാഭരണങ്ങൾ കണ്ട സഞ്ജയിന്റെ ഭാര്യയാണ് കവർച്ചയുടെ പ്ലാൻ തയാറാക്കിയത്. ഓഗസ്റ്റ് 16-ന് ചന്ദ്രമൗലിയും കുടുംബവും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സമയം നോക്കിയായിരുന്നു മോഷണം. അന്ന് പുലർച്ചെ 2 മണിയോടെ വീടിന്റെ പൂട്ട് തകർത്ത് അകത്തുകടന്ന സഞ്ജയ് ആഭരണങ്ങൾ കവരുകയായിരുന്നു.
മോഷണത്തിന് ശേഷം സഞ്ജയും ഭാര്യയും വിമാനമാർഗ്ഗവും മറ്റ് പ്രതികൾ ആഭരണങ്ങളുമായി ബസ് മാർഗ്ഗവും രക്ഷപ്പെട്ടു. ജോലിയിൽ പ്രവേശിച്ചപ്പോൾ വ്യാജ വിവരങ്ങൾ നൽകിയതാണ് തുടക്കത്തിൽ അന്വേഷണത്തിന് വെല്ലുവിളിയായത്. എന്നാൽ ഫേസ്ബുക്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ സഞ്ചരിച്ച ബസ് നേപ്പാൾ അതിർത്തിയിലേക്ക് കടക്കുന്നതായി പോലീസ് കണ്ടെത്തിയത്.
തുടർന്ന് യലഹങ്ക പോലീസ് സശസ്ത്ര സീമാ ബലിന് (SSB) വിവരമറിയിക്കുകയും അതിർത്തിയിൽ വെച്ച് ബസ് തടയുകയുമായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം നാല് പ്രതികളെയും കസ്റ്റഡിയിലെടുത്തു. പ്രതികളിൽ നിന്ന് 360 ഗ്രാം സ്വർണവും 960 ഗ്രാം വെള്ളിയും കണ്ടെടുത്തു. പിടിച്ചെടുത്ത ആഭരണങ്ങൾക്ക് വിപണിയിൽ ഏകദേശം 55 ലക്ഷം രൂപ വിലവരും.
