ബെംഗളൂരു: ഇന്ധനവിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന പൊതുജനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവെച്ച് കർണാടകയിൽ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUCC) ഫീസ് വർദ്ധിപ്പിച്ചു. ഉയർന്ന പ്രവർത്തനച്ചെലവും സാങ്കേതികച്ചെലവുകളും ചൂണ്ടിക്കാട്ടി പൊല്യൂഷൻ ടെസ്റ്റിംഗ് സെന്റർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജി അംഗീകരിച്ചാണ് ഗതാഗത വകുപ്പ് ഓഗസ്റ്റ് 13-ന് ഫീസ് പുതുക്കി ഔദ്യോഗിക ഉത്തരവിറക്കിയത്.
2022 ഏപ്രിലിന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പി.യു.സി ഫീസ് വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ വാടക, വൈദ്യുതി, ഇന്റർനെറ്റ്, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, അസംസ്കൃത വസ്തുക്കളുടെ വില എന്നിവയിലുണ്ടായ വർദ്ധനവാണ് ഫീസ് കൂട്ടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പുതുക്കിയ നിരക്കനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ ഫീസ് 65 രൂപയിൽ നിന്ന് 80 രൂപയായും, മുച്ചക്ര വാഹനങ്ങൾക്ക് 75 രൂപയിൽ നിന്ന് 80 രൂപയായും വർദ്ധിച്ചു. പെട്രോൾ, എൽ.പി.ജി, സി.എൻ.ജി കാറുകൾക്ക് 115 രൂപയിൽ നിന്ന് 150 രൂപയായും എല്ലാത്തരം ഡീസൽ വാഹനങ്ങൾക്കും 160 രൂപയിൽ നിന്ന് 200 രൂപയായുമാണ് നിരക്ക് ഉയർത്തിയത്.
ഫീസ് വർദ്ധനവിനൊപ്പം പരിശോധനാ കേന്ദ്രങ്ങൾക്ക് ഗതാഗത വകുപ്പ് കർശന നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഗ്യാസ് അനലൈസറുകൾ കൃത്യമായി കാലിബ്രേറ്റ് ചെയ്യുകയും അവസാന കാലിബ്രേഷൻ തീയതി ഉപഭോക്താക്കൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും വേണം. കമ്പ്യൂട്ടറൈസ്ഡ് സർട്ടിഫിക്കറ്റുകൾ മാത്രമേ നൽകാവൂ എന്നും സർട്ടിഫിക്കറ്റിൽ കൈയെഴുത്തുകൾ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് (1989) അനുസരിച്ച് പുക മലിനീകരണം നിശ്ചിത പരിധിക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ. ബിഎസ്-4, ബിഎസ്-6 വാഹനങ്ങളുടെ സർട്ടിഫിക്കറ്റുകൾക്ക് ഒരു വർഷത്തെ സാധുതയുണ്ടായിരിക്കും. നിർദ്ദേശങ്ങൾ പാലിക്കാത്ത കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
