കൊച്ചി: ദേശീയപാത 66-ൽ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കാരോട് വരെയുള്ള 645 കിലോമീറ്റർ പാതയിൽ പതിമൂന്നിടങ്ങളിൽ ടോൾ പിരിവ് ആരംഭിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന അഞ്ച് ടോൾ ബൂത്തുകൾക്ക് പുറമേ എട്ടെണ്ണം പുതുതായി സ്ഥാപിച്ചാണ് ടോൾ പിരിവ് വിപുലമാക്കുന്നത്. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ റോഡിന് മീതെയും ഇരുവശത്തുമായി ടോൾ ബൂത്തുകളുടെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇവിടേക്ക് ആവശ്യമായ യന്ത്രസംവിധാനങ്ങൾ ഉടൻ തന്നെ സ്ഥാപിക്കും.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ടോൾ ബൂത്തുകൾ വരുന്നത്—നാലിടത്ത്. കണ്ണൂർ, കോഴിക്കോട്, കൊല്ലം ജില്ലകളിൽ രണ്ട് വീതവും കാസർകോട്, മലപ്പുറം, തൃശൂർ, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ ഒന്നു വീതവും ടോൾ ബൂത്തുകളുണ്ടാകും.
സാധാരണയായി ദേശീയപാതകളിൽ ശരാശരി 60 കിലോമീറ്റർ ഇടവിട്ടാണ് ടോൾ പ്ലാസകൾ സ്ഥാപിക്കാറുള്ളതെങ്കിലും, റോഡിന്റെ നിർമാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിൽ മാറ്റങ്ങൾ വരാം. ആലപ്പുഴ ജില്ലയിലൂടെയുള്ള 89 കിലോമീറ്റർ യാത്രയിൽ നാല് കേന്ദ്രങ്ങളിൽ ടോൾ നൽകേണ്ടി വരും. കൂടാതെ, തുറവൂർ–അരൂർ 12 കിലോമീറ്റർ ആറുവരി ഉയരപ്പാതയിലൂടെയുള്ള യാത്രയ്ക്ക് പ്രത്യേകം ടോൾ നൽകണം.
കണ്ണൂരിലെ കൊളശ്ശേരി, എറണാകുളത്തെ കുമ്പളം, തിരുവനന്തപുരത്തെ തിരുവല്ലം, മലപ്പുറത്തെ വെട്ടിച്ചിറ, കോഴിക്കോട്ടെ ഒളവണ്ണ എന്നിവയാണ് നിലവിൽ പ്രവർത്തിച്ചുവരുന്ന ടോൾ ബൂത്തുകൾ.
കാസർകോട്ടെ ചാലിങ്കാൽ, കണ്ണൂരിലെ കല്യാശേരി, കോഴിക്കോട്ടെ അഴിയൂർ, തൃശൂരിലെ നാട്ടിക, ആലപ്പുഴയിലെ എരമല്ലൂർ ഉയരപ്പാത, കൃപാസനം ജങ്ഷൻ, കൊല്ലത്തെ ഓച്ചിറ, കല്ലുവാതുക്കൽ എന്നിവയാണ് പുതുതായി നിർമാണത്തിലുള്ള ടോൾ ബൂത്തുകൾ.
