ബെംഗളൂരു: ലിക്വിഡ് നൈട്രജൻ ചേർത്ത ‘പാൻ’ കഴിച്ച ഒരു ആൺകുട്ടി മരണപ്പെട്ടതിനെ തുടർന്ന് 2024-ൽ കർണാടക സർക്കാർ ഭക്ഷണസാധനങ്ങൾ നേരിട്ട് വിളമ്പുന്ന സമയത്ത് ഇതിന്റെ ഉപയോഗം നിരോധിച്ചിരുന്നു. എന്നാൽ വിപണിയിൽ ഈ രാസവസ്തു ഇപ്പോഴും യാതൊരു നിയന്ത്രണവുമില്ലാതെ എളുപ്പത്തിൽ ലഭ്യമാകുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നതായി ഭക്ഷ്യ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണസാധനങ്ങൾ തണുപ്പിക്കുന്നതിനും പാകം ചെയ്യുന്നതിനുമുള്ള ലിക്വിഡ് നൈട്രജന്റെ ഉപയോഗത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, വിപണിയിലെ വിൽപനയ്ക്ക് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പരിശോധനകളും ആവശ്യമാണെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു.
സമീപകാലത്തുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പീനിയ, മൈസൂരു റോഡ് എന്നിവിടങ്ങളിൽ യൂണിറ്റുകളുള്ള ‘പൈ എയർ പ്രൊഡക്ട്സ്’ പോലുള്ള ചില ഏജൻസികൾ, ബിസ്ക്കറ്റ് പോലുള്ള ലളിതമായ പലഹാരങ്ങൾ തണുപ്പിക്കുന്നതിനായി എത്തുന്ന ഉപഭോക്താക്കൾക്ക് ലിക്വിഡ് നൈട്രജൻ നൽകുന്നത് നിർത്തിവെച്ചിട്ടുണ്ട്. തങ്ങൾ പ്രതിദിനം ആയിരത്തോളം ലിറ്റർ ലിക്വിഡ് നൈട്രജൻ വിൽക്കുന്നുണ്ടെന്നും ക്രയോജനിക് സിലിണ്ടർ ഉള്ള ആർക്കും ഇത് വാങ്ങാമെന്നും പൈ എയർ പ്രൊഡക്ട്സ് ഉടമ ആദിത് പൈ വ്യക്തമാക്കുന്നു. ഒരു പ്രത്യേക സംഭരണ ടാങ്ക് സ്ഥാപിക്കാൻ മാത്രമേ പ്രത്യേക അനുമതികൾ ആവശ്യമുള്ളൂ. റെസ്റ്റോറന്റുകൾക്കും ഷെഫുമാർക്കും പുറമെ, കൃത്രിമ ബീജസങ്കലനത്തിനായി മൃഗങ്ങളുടെ ബീജം ശീതീകരിക്കുന്നതിനും, ഷ്രിങ്ക് ഫിറ്റിംഗ്, ലേസർ കട്ടിംഗ് തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കുമായാണ് ആളുകൾ ഇത് പ്രധാനമായും വാങ്ങുന്നത്. എക്സ്പിരിമെന്റൽ ഫാം-ടു-ഫോർക്ക് റെസ്റ്റോറന്റായ ‘ഫാംലോർ’ നടത്തുന്ന പ്രശസ്ത ഷെഫ് ജോൺസൺ എബനൈസർ തങ്ങളുടെ മെനുവിൽ ലിക്വിഡ് നൈട്രജൻ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും തങ്ങൾക്കിത് ലഭിക്കുന്നത് പൈ എയർ പ്രൊഡക്ട്സിൽ നിന്നാണെന്നും പറയുന്നു.
അതേസമയം, തങ്ങളുടെ അസോസിയേഷന് കീഴിലുള്ള തെരുവ് കച്ചവടക്കാരിലാരും ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നില്ലെന്ന് കർണാടക ബീധി ബാധി വ്യാപാരി സംഘടന ഒക്കൂത പ്രസിഡന്റ് രംഗസ്വാമി സി.ഇ വ്യക്തമാക്കി. എന്നാൽ തെരുവ് ഭക്ഷണ വിൽപനക്കാരെ നിയന്ത്രിക്കുന്നതിനും അവർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനുമുള്ള കാര്യക്ഷമമായ ഒരു സംവിധാനം രൂപീകരിക്കുന്നതിൽ ജി.ബി.എ (ഗ്രേറ്റർ ബംഗളൂരു അതോറിറ്റി) പരാജയപ്പെട്ടതായി അദ്ദേഹം ആരോപിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ജി.ബി.എ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായിന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
.
